ആശങ്കയില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കണം: മന്ത്രി വി ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് നേരിട്ട് സ്കൂളിൽ എത്തി ആശംസകൾ നേർന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയാണ് മന്ത്രി വിദ്യാർത്ഥികളെ കണ്ടത്. ആശങ്കയില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖീകരിക്കണമെന്ന് മന്ത്രി വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു.

സ്കൂൾ കാലഘട്ടത്തിൽ ആദ്യമായി അഭിമുഖീകരിക്കുന്ന പ്രധാന പൊതു പരീക്ഷയാണ് എസ്എസ്എൽസി പരീക്ഷ. അതുകൊണ്ട് തന്നെ കുട്ടികളെ സംബന്ധിച്ച് അതീവ പ്രധാനമാണ് എസ് എസ് എൽ സി പരീക്ഷഎന്നതിൽ സംശയമില്ല. പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ ചില കുട്ടികൾക്ക് എങ്കിലും മാനസിക സംഘർഷവും ഉത്കണ്ഠയും ഉണ്ടാകുന്നത് കാണാറുണ്ട്. ഇത്തരം പ്രശ്നങ്ങളുണ്ടാകാതെ പ്രത്യേക കരുതൽ രക്ഷിതാക്കൾക്കുണ്ടാകണം. രക്ഷിതാക്കളും മാനസിക സംഘർഷത്തിന് അടിപ്പെടരുത്. അനാവശ്യ ഉത്കണ്ഠയുടെ യാതൊരു ആവശ്യവുമില്ല. കുട്ടികളെ സംബന്ധിച്ച് അവസാന വിലയിരുത്തൽ ആകരുത് എസ്എസ്എൽസി പരീക്ഷ.

അക്കാദമിക വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വിലയിരുത്തൽ രീതിയിലേക്കുള്ള പൂർണ്ണമാറ്റം ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസരംഗത്തെ നവീകരണവുമായി ബന്ധപ്പെട്ട് ആധുനിക ചർച്ചകളിലേക്ക് നമ്മുടെ സമൂഹം കടക്കണം. പ്രശ്ന നിർദ്ദാരണത്തിനുള്ള കഴിവാണ് വികസിപ്പിക്കേണ്ടത്. അതിനുള്ള അറിവും കഴിവും നൈപുണിയുമാണ് കുട്ടികളിൽ വളർത്തിയെടുക്കേണ്ടത്. അക്കാദമിക മുന്നേറ്റത്തോടൊപ്പം അക്കാദമികേതര പ്രവർത്തനങ്ങൾക്കും ശരിയായ സാമൂഹ്യവീക്ഷണ നിർമ്മാണത്തിനും ഭാവിയിലെ മത്സര പരീക്ഷകളെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ചുള്ള പ്രവർത്തനങ്ങളും പ്രധാനമാണ്.

ആധുനിക കാലം ആവശ്യപ്പെടുന്ന തൊഴിൽ നൈപുണിയ്ക്കുള്ള മനോഭാവം വളർത്തിയെടുക്കൽ വിദ്യാഭ്യാസ ക്രമത്തിന്റെ ഭാഗമാകണം. ആ നിലയിലുള്ള പരിഷ്കരണം സർക്കാരും കരിക്കുലം കമ്മിറ്റിയും പൊതുജന നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.