സംസ്ഥാന കായിക വകുപ്പ് നടപ്പിലാക്കുന്ന കിക്കോഫ് പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച ഫുട്‌ബോള്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനായി സ്‌കൂള്‍തല കമ്മിറ്റി യോഗം ചേര്‍ന്നു. എം.എല്‍.എ. ചെയര്‍മാനായ പരിശീലന കേന്ദ്രത്തിന്റെ സ്‌കൂള്‍തല കമ്മിറ്റിയാണ് പദ്ധതിയെ വിലയിരുത്തുകയും തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക. 2007 ജനുവരി ഒന്നിനും 2008 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ച കുട്ടികളെയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുക. ഒരു കോച്ചും അസിസ്റ്റന്റ് കോച്ചും കേന്ദ്രത്തിലുണ്ടാകും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയാണ് പരിശീലനത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. അപേക്ഷകരുടെ തിരക്ക് പരിഗണിച്ച് പനമരം കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ അഞ്ചു വരെ നീട്ടി. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് എട്ട് കേന്ദ്രങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 25 ആണ്‍കുട്ടികള്‍ക്കാണ് പരിശീലനം. ഭക്ഷണം, ഫുട്‌ബോള്‍കിറ്റ് തുടങ്ങിയവ നല്‍കുന്നതോടൊപ്പം വിദേശ അക്കാദമിയില്‍ പരിശീലനം, പഠന യാത്രകള്‍ എന്നിവയും ലഭ്യമാക്കും. നിലവില്‍ 250ല്‍ അധികം കുട്ടികള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഫുട്‌ബോള്‍ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ സ്‌കൂളുകളിലെ പ്രതിഭാശാലികളായ കുരുന്നുകളെ കണ്ടെത്തി ശാസ്ത്രീയ പരിശീലനം നല്‍കി മികച്ച കളിക്കാരാക്കുന്ന പരിശീലന പദ്ധതിയാണ് കിക്കോഫ്.
പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന കിക്കോഫ് സ്‌കൂള്‍തല കമ്മിറ്റിയില്‍ ഒ.ആര്‍. കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം പി.കെ അസ്മത്ത്, ഹെഡ്മാസ്റ്റര്‍ ജോഷി, കിക്കോഫ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ബാബുരാജ്, റെനി, കായികാദ്ധ്യാപകന്‍ നവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.