കേരളത്തിന്റെ പ്രത്യേകതയായ മത നിരപേക്ഷ മനസ്സാണ് പ്രളയകാലത്ത് നാം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി സർവീസ് സഹകരണ ബാങ്കിന്റെ പാർക്കാനൊരിടം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രളയകാലത്ത് വ്യത്യസ്ത മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിൽ എല്ലാവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഒരു ജാതി മത ചിന്തയും അതിന് തടസ്സമായില്ല. ആപത്ഘട്ടത്തിൽ സഹായിക്കാനുളള സന്നദ്ധത ജനങ്ങൾക്കുണ്ട്. പ്രളയകാലത്ത് തകർന്ന പതിനെട്ടായിരത്തോളം വീടുകളിൽ രണ്ടായിരത്തോളം വീടുകൾ സഹകരണ മേഖല നിർമിച്ചു നൽകുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രളയകാലത്ത് നാശനഷ്ടം നേരിട്ട വ്യാപാരികൾക്ക് കേന്ദ്ര മാനദണ്ഡമനുസരിച്ച് ഒരു സഹായവും ലഭിക്കാത്തതിനാൽ പത്ത് ലക്ഷം രൂപ വായ്പ നൽകാൻ സംസ്ഥാന തല ബാങ്കേഴ്സ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഇതിൽ വലിയ പങ്ക് വഹിക്കാൻ സഹകരണ മേഖലയ്ക്ക് കഴിയും. പ്രളയത്തിൽ ജീവസന്ധാരണത്തിനുള്ളതെല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാനും സഹകരണ പ്രസ്ഥാനത്തിന് കഴിയും. കേരള ബാങ്ക് പ്രാവർത്തികമാകുന്നതോടെ സഹകരണ മേഖല വളരെ കൂടുതൽ സാമ്പത്തിക ശേഷിയുള്ളതായി മാറുമെന്നും കേരളത്തിലെ സഹകരണ ബാങ്കുകൾ അതിന്റെ പ്രാദേശിക ശാഖകളായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ ഗിരിജ മുഖ്യമന്ത്രിയിൽ നിന്ന് വീടിന്റെ താക്കോൽ ഏറ്റുവാങ്ങി.
പിണറായി ഫാർമേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.ബാലൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗീതമ്മ, വാർഡ് മെംബർ സി.സലീന, കണ്ണൂർ സഹകരണ സംഘം ഡി ആർ എം.കെ. ദിനേഷ് ബാബു, തലശ്ശേരി അസി. രജിസ്ട്രാർ വി.രാമകൃഷ്ണൻ, കക്ഷി നേതാക്കളായ കെ.ശശിധരൻ, സി.എൻ. ചന്ദ്രൻ, വി.എ നാരായണൻ, കക്കോത്ത് രാജൻ, ആലക്കണ്ടി രാജൻ, ബാങ്ക് പ്രസിഡന്റ് സി.വി. സുമജൻ, സെക്രട്ടറി എ.ശ്രീഗണൻ എന്നിവർ സംസാരിച്ചു.
