ചേര്‍പ്പ് – തൃപ്രയാര്‍ റോഡിലെ ചിറയ്ക്കല്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർ‍വഹിച്ചു. സി.സി. മുകുന്ദന്‍ എംഎല്‍എ അധ്യക്ഷനായി.

തൃശൂര്‍ നഗരത്തേയും കൊടുങ്ങലൂര്‍ – ഷൊര്‍ണൂര്‍ സംസ്ഥാനപാതയേയും എറണാകുളം – ഗുരുവായൂര്‍ ദേശീയ പാതയേയും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളേയും ബന്ധിപ്പിക്കുന്ന ചേര്‍പ്പ് – തൃപ്രയാര്‍ പാതയിലാണ് ചിറക്കല്‍ പാലം സ്ഥിതി ചെയ്യുന്നത്. കാലപഴക്കം മൂലം അപകടാവസ്ഥയിലുള്ള പാലം പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 5.30 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്.

20.80 മീറ്റര്‍ നീളവും, ഇരുഭാഗങ്ങളിലും 1.50 മീറ്റര്‍ വീതിയിലുള്ള നടപ്പാതയുമായാണ് പുതിയ പാലം സജ്ജമാവുന്നത്. 7.50 മീറ്റര്‍ കാര്യേജ് വീതി ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലുമാണ് പൊതുമരാമത്ത് വിഭാഗം രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡുകളുടെ ഇന്റര്‍ലോക്ക് പ്രവൃത്തിയും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് അമ്പിളി സുനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി എസ് നജീബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ എൻ ജോഷി, എം കെ ഷൺമുഖൻ, പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയർ ദീപ വിഷൻ,രഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് അസി. എക്സി എഞ്ചിനീയർ നിമേഷ് പുഷ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു.