മാലിന്യമുക്ത നവകേരളത്തിന്റെ വക്താക്കളാണ് ഹരിതകർമ്മ സേനാംഗങ്ങളെന്ന് കേരള ഖരമാലിന്യ പരിപാലന പദ്ധതി(കെഎസ്ഡബ്ല്യുഎംപി) പ്രോജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. 116 ബാച്ചുകളിലായി സംസ്ഥാനത്തെ 93 നഗരസഭകളിൽ സംഘടിപ്പിച്ച ഹരിതകർമ്മ സേനയുടെ ത്രിദിന പരിശീലന പരിപാടിയുടെ സമാപനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

മാലിന്യസംസ്‌കരണത്തെ കുറിച്ച് വലിയ ഗവേഷണങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നത് അഭിമാനകരമായ കാര്യമാണ്. സംസ്ഥാനത്തിന് പുറത്തു പോലും ഹരിതകർമ്മ സേനാംഗങ്ങളുടെ പ്രവർത്തിയുടെ തിളക്കം എത്തിച്ചേരുന്നുണ്ടെന്നും മുൻ തലമുറ പ്ലാസ്റ്റിക്കിന് പകരം ഉപയോഗിച്ചതെന്തെന്ന് ചിന്തിച്ചാൽ ഇപ്പോൾ നേരിടുന്ന മാലിന്യപ്രശ്‌നങ്ങൾ പകുതി കുറയ്ക്കാൻ സാധിക്കുമെന്നും അവർ പറഞ്ഞു.

കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 116 ബാച്ചുകളിലായി 7500 ഓളം ഹരിതകർമ്മ സേനാംഗങ്ങളാണ് പരിശീലനം പൂർത്തീകരിച്ചത്.

ഹരിതകർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, 100% മാലിന്യശേഖരണവും യൂസർഫീ ശേഖരണവും ഉറപ്പ് വരുത്തുക, അധിക വരുമാനത്തിന്റെ കൂടുതൽ സാധ്യതകൾ പരിചയപ്പെടുത്തുക, പശ്ചാത്തല സംവിധാനങ്ങളും വാഹനങ്ങളും ആരോഗ്യ പരിരക്ഷാ മുൻകരുതലുകളും കൂടുതൽ സ്വീകരിക്കുക എന്നിവയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിട്ടത്.

സത്യൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ്, കെഎസ്ഡബ്ല്യുഎംപി സോഷ്യൽ എക്‌സ്‌പേർട്ട് വൈശാഖ് എം ചാക്കോ, കപ്പാസിറ്റി ബിൽഡിംഗ് എക്‌സ്‌പേർട്ട് സുനിൽകുമാർ, ഡെപ്യൂട്ടി ജില്ലാ കോർഡിനേറ്റർ അതുൽ സുന്ദർ, ക്ലീൻ സിറ്റി മാനേജർ ബി ബിജു, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് എൻജിനീയർ കാർത്തിക, കില ജില്ലാ ഫെസിലിറ്റേറ്റർ സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.