ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങളുമായി തെരെഞ്ഞെടുപ്പ് കമ്മീഷൻ. കേന്ദ്ര-സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിൽ അധികാരത്തിലുള്ള രാഷ്ട്രീയ പാർട്ടി ഔദ്യോഗിക സ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ഉപയോഗിക്കരുത്. പ്രചാരണ ആവശ്യങ്ങൾക്കായി ഔദ്യോഗിക സ്ഥാനം ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടലംഘനമാണ്. പാർട്ടിയുടെ സാധ്യതകൾ മെച്ചപ്പെടുത്താനുള്ള രാഷ്ട്രീയ വാർത്തകൾ, നേട്ടങ്ങൾ സംബന്ധിച്ച പ്രചാരണം, പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങൾ, ഔദ്യോഗിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യൽ എന്നിവ പെരുമാറ്റ ചട്ടലംഘന പരിധിയിൽ വരും.

ജീവിച്ചിരിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പ്രവർത്തകരുടെയോ രാഷ്ട്രീയ പാർട്ടികളുടെയോ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നതും അവരുടെ ഫോട്ടോ, പേര്, പാർട്ടി ചിഹ്നമുള്ള എല്ലാ ഹോർഡിങ്സും പരസ്യങ്ങളും നീക്കം ചെയ്യുകയോ മറച്ചു വെയ്ക്കുകയോ ചെയ്യണം. എന്നാൽ കുടുംബാസൂത്രണം, സാമൂഹിക ക്ഷേമ പദ്ധതികൾ സംബന്ധിച്ച പൊതുവിവരങ്ങൾ, പൊതുജനങ്ങൾക്കുള്ള പൊതുവായ സന്ദേശങ്ങൾ തുടങ്ങിയവ നൽകുന്നതിനായി സർക്കാർ സ്ഥാപിച്ച ഹോർഡിങ്സ്, പരസ്യങ്ങൾ എന്നിവ പ്രദർശിപ്പിക്കാം.

സ്വയം പ്രകീർത്തിക്കുന്നതിനോ ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ വ്യക്തിപരമായ പ്രതിച്ഛായ വർധിപ്പിക്കുന്നതിനോ പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിക്കരുത്. പൊതു ചെലവിൽ നിന്നും വ്യക്തിഗത/പാർട്ടി പ്രചാരണം നടത്തുന്നത് ചട്ടലംഘനത്തിന് തുല്യമായി കണക്കാക്കും. ഹോർഡിങ്സുകൾ, പരസ്യങ്ങൾ, പോസ്റ്ററുകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് സ്ഥാപിച്ചതാണെങ്കിലും അവ പ്രദർശിപ്പിക്കരുത്. സർക്കാരിന്റെയോ ഭരണകക്ഷിയുടേയോ നേട്ടങ്ങൾ പരാമർശിച്ച് മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, പത്രകുറിപ്പുകൾ എന്നിവ നൽകുന്നതും മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണ്. സർക്കാർ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ സർക്കാരിന്റെയോ ഭരണകക്ഷികളുടെയോ ചിത്രങ്ങൾ/ മറ്റ് വിവരങ്ങൾ നീക്കം ചെയ്യുകയോ മറച്ചുവെയ്ക്കുകയോ ചെയ്യണം.