സി വിജിൽ വഴി ആകെ ലഭിച്ചത് 2,09,661  പരാതികൾ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജമാക്കിയ സി വിജിൽ (cVIGIL) മൊബൈൽ ആപ്പ് വഴി ലഭിച്ച പരാതികളിൽ സംസ്ഥാനത്ത് ഇതുവരെ 2,06152 പരാതികളിൽ നടപടി എടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. മാർച്ച് 16 മുതൽ ഏപ്രിൽ 20 വരെ ആപ്പ് വഴി ആകെ ലഭിച്ചത് 2,09661 പരാതികളാണ്. 426 പരാതികളിൽ നടപടി പുരോഗമിക്കുന്നു.

അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകൾ, സ്ഥാപിച്ച ബാനറുകൾ, ബോർഡുകൾ, ചുവരെഴുത്തുകൾ, നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്താത്ത പോസ്റ്ററുകൾ, വസ്തുവകകൾ വികൃതമാക്കൽ, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കൽ, മദ്യവിതരണം, സമ്മാനങ്ങൾ നൽകൽ, ആയുധം പ്രദർശിപ്പിക്കൽ, വിദ്വേഷപ്രസംഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജിൽ മുഖേന കൂടുതലായി ലഭിച്ചത്.

അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 1,83,842 പരാതികൾ ലഭിച്ചപ്പോൾ വസ്തുവകകൾ വികൃതമാക്കിയത് സംബന്ധിച്ച് 10,999 പരാതികൾ ഉണ്ടായി. നിർബന്ധിത വിവരങ്ങൾ രേഖപ്പെടുത്താത്ത പോസ്റ്ററുകൾ സംബന്ധിച്ച 4446 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 296 പരാതികളും ലഭിച്ചു. പണവിതരണം(19), മദ്യവിതരണം(52), സമ്മാനങ്ങൾ നൽകൽ(36), ആയുധപ്രദർശനം(150), വിദ്വേഷപ്രസംഗം(39), സമയപരിധി കഴിഞ്ഞ് സ്പീക്കർ ഉപയോഗിക്കൽ(23) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജിൽ വഴി ലഭിച്ചു. നിരോധിത സമയത്ത് പ്രചാരണം നടത്തിയതിനെതിരെ 65 ഉം പെയ്ഡ് ന്യൂസിനെതിരെ മൂന്ന് പരാതികളും ലഭിച്ചു. പരാതികളിൽ വസ്തുതയില്ലെന്ന് കണ്ട് 3083 പരാതികൾ തള്ളി.

പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ സി വിജിൽ(സിറ്റിസൺസ് വിജിൽ) ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യതിരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു. ആപ്പ് വഴി അയക്കുന്ന പരാതികളിന്മേൽ ഉടനടി നടപടി എടുക്കും.

ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും സി വിജിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനാവും. ആയുധങ്ങൾ കൊണ്ടുനടക്കൽ, ഭീഷണിപ്പെടുത്തൽ, സമ്മാനങ്ങൾ വിതരണം ചെയ്യൽ, മദ്യവിതരണം, പണം വിതരണം, പെയ്ഡ് ന്യൂസ്, ഡിക്ലറേഷനില്ലാത്ത പോസ്റ്ററുകൾ, അനുമതിയില്ലാതെ പോസ്റ്ററും ബാനറും പതിക്കൽ, വസ്തുവകകൾ നശിപ്പിക്കൽ, വിദ്വേഷപ്രസംഗങ്ങൾ, സന്ദേശങ്ങൾ, റാലികൾക്ക് പൊതുജനങ്ങളെ കൊണ്ടുപോകൽ, വോട്ടെടുപ്പ് ദിവസം വോട്ടർമാരെ കൊണ്ടുപോകൽ, അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞ് സ്പീക്കർ ഉപയോഗിക്കൽ, അനുമതി കൂടാതെയുള്ള വാഹന ഉപയോഗം എന്നിവയൊക്കെ ശ്രദ്ധയിൽപ്പെട്ടാൽ സി വിജിൽ വഴി പരാതിപ്പെടാം. പരാതിക്കാരന്റെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങൾ മാത്രമേ ആപ്പ് വഴി അയക്കാൻ സാധിക്കു. മറ്റുള്ളവർ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങൾ അയക്കാൻ സാധിക്കില്ല. അതിനാൽ വ്യാജപരാതികൾ ഒഴിവാക്കാൻ കഴിയും. ചട്ടലംഘനം എന്ന പേരിൽ വാട്ട്സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങൾ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണു സ്വന്തം ഫോൺകാമറ വഴി എടുത്ത ചിത്രങ്ങൾക്കു മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയത്.