അന്തരീക്ഷതാപനില ഉയര്‍ന്ന്‌നില്‍ക്കുന്ന പശ്ചാത്തലത്തില്‍ വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. കടുത്ത വേനലില്‍ പശുക്കള്‍ക്ക്  സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത ഏറുമെന്നമതിനാല്‍ പകല്‍ 11 നും ഉച്ചയ്ക്ക് 3 നും മധ്യേ തുറസ്സായ സ്ഥലങ്ങളില്‍ ഉരുക്കളെ മേയാന്‍ വിടരുത്, പശുക്കളെ പാടത്തും കെട്ടിയിടരുത്.  ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോകൊണ്ട് മേഞ്ഞ കൂടാരങ്ങളില്‍ നിന്ന് പുറത്തിറക്കി മരത്തണലിലാണ് കെട്ടേണ്ടത്. തൊഴുത്തില്‍  മുഴുവന്‍ സമയവും ഫാനുകള്‍ ഉപയോഗിക്കണം. തെങ്ങോല, ടാര്‍പോളിന്‍ ഏതെങ്കിലും ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് താഴെസീലിംഗ് ഒരുക്കിയും ചൂട്തടയാം. സ്പ്രിംഗ്ലര്‍, ഷവര്‍ എന്നിവ ഉപയോഗിച്ച് അരമണിക്കൂര്‍ കൂടുമ്പോള്‍ പശുക്കളെ നനയ്ക്കണം.
നിര്‍ജലീകരണം തടയാനും പാല്‍ കറവനഷ്ടം കുറയ്ക്കാനും തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. നിലവാരം ഉള്ള തീറ്റ നല്‍കണം.ധാതുലവണ മിശ്രിതങ്ങള്‍ തീറ്റയില്‍ ചേര്‍ക്കണം.
ബ്രോയ്‌ലര്‍ കോഴികളെയാണ് ചൂട് കൂടുതല്‍ ബാധിക്കുക. ചകിരിച്ചോറാണ് തറവിരിയാക്കേണ്ടത് .സ്പ്രിംഗ്ലര്‍ ഉപയോഗിച്ച് മേല്‍ക്കൂര തണുപ്പിക്കണം. മേല്‍ക്കൂരയ്ക്ക് മുകളില്‍ തെങ്ങോലയോ ചണച്ചാക്കോ വിരിക്കുന്നതും വള്ളിചെടികള്‍ പടര്‍ത്തുന്നതും ചൂട് കുറയാന്‍ സഹായിക്കും. മേല്‍ക്കൂര കഴിയുമെങ്കില്‍ വെള്ളപൂശണം. ഐസിട്ട ബള്ളം കുടിക്കാന്‍ നല്കണം. എക്‌സോസ്റ്റ് ഫാനുകള്‍ കൂട്ടില്‍ ഘടിപ്പിക്കണം.
വളര്‍ത്തുനായ്ക്കള്‍ക്കും അലങ്കാര പൂച്ചകള്‍ക്കും മുമ്പില്‍ തണുത്ത കുടിവെള്ളം എപ്പോഴും വേണം. നായ്ക്കുടുകള്‍ക്കു മുകളില്‍ തണല്‍വലകള്‍ അല്പമുയരത്തില്‍ വിരിക്കാം. ഒരു ദിവസം നല്‍കുന്ന തീറ്റ പലതവണകളായി മാറ്റാം. ആഹാരത്തില്‍ തൈരോ   ജീവകം സി യോ  നല്കണം. നായ്ക്കളുടെ കൂട്ടില്‍ ഫാന്‍ നിര്‍ബന്ധമാണ്.  ദിവസവും ദേഹം ബ്രഷ് ചെയ്യണം. നായ്ക്കളെയും പൂച്ചകളെയും കാറിനുള്ളിലോ മുറിക്കുള്ളിലോ അടച്ച് പുറത്തു പോകരുത് . സൂര്യാഘാതമേറ്റാല്‍ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തില്‍ മുക്കിയ ടവല്‍ മേനിയില്‍  പുതപ്പിക്കണം .
ഇപ്പോഴത്തെ പ്രതിസന്ധികള്‍ നേരിടാന്‍ ജില്ലയിലെ എല്ലാ മൃഗാശുപത്രികളെയും സജ്ജമാക്കി. ഡ്രിപ് രൂപത്തിലുള്ള മരുന്നുകളും മറ്റു ജീവന്‍ രക്ഷാ മരുന്നുകളും ശേഖരിച്ചിട്ടുണ്ട്. താപനില നിശ്ചിത പരിധിക്ക് മുകളില്‍ ഉയരുന്നഘട്ടങ്ങളില്‍ എസ.്എം.എസ് വഴിയുള്ള മുന്നറിയിപ്പ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. ജില്ലയില്‍ 105 കറവപ്പശുക്കള്‍, 2 കിടാരികള്‍, 2 എരുമക്കിടാങ്ങള്‍, ഒരു ആട് എന്നിവയാണ് കൊടുംചൂടില്‍ ചത്തത്. പ്രതിദിന പാലുല്പാദനം 30000 ലിറ്റര്‍ കുറഞ്ഞു എന്നും ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി. ഷൈന്‍ കുമാര്‍ അറിയിച്ചു