പ്രവാസി മലയാളികൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികൾ  തങ്ങൾക്ക് കൂടി ലഭ്യമാക്കണമെന്ന് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ താമസിക്കുന്ന മലയാളി പ്രവാസികൾ ആവശ്യപ്പെട്ടു. ലോക കേരള സഭയോട് അനുബന്ധിച്ച് നിയമസഭയിൽ നടന്ന മേഖലാതല ചർച്ചയിൽ ഇന്ത്യൻ സംസ്ഥാനങ്ങൾ എന്ന വിഷയത്തിലായിരുന്നു പ്രവാസി മലയാളികൾ ആശങ്കകൾ പങ്കുവച്ചത്.

മന്ത്രി ജി ആർ അനിൽ  ചെയർപേഴ്സണായ ചർച്ചയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി പ്രവാസികൾ പങ്കെടുത്തു. പ്രവാസികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന പല ക്ഷേമ പ്രവർത്തനങ്ങളും തങ്ങൾക്ക് ലഭ്യമാകുന്നില്ല എന്നതാണ് പ്രധാനമായും പ്രവാസികൾ പങ്കുവച്ചത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നതിനുള്ള ബുദ്ധിമുട്ടും ചർച്ചയിൽ ഇടം പിടിച്ചു. ട്രെയിൻ സംവിധാനം വർദ്ധിപ്പിക്കാനും കൂടുതൽ ഫ്ലൈറ്റ് സർവീസുകൾ ഏർപ്പെടുത്താനുമാണ് പഞ്ചാബ്, ബീഹാർ , ആസം തുടങ്ങിയയിടങ്ങളിൽ നിന്നുള്ളവർ ആവശ്യപ്പെട്ടത്.

വിദേശ രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുക, കീം പരീക്ഷക്ക് സംസ്ഥാനത്തിന് പുറത്തേക്ക് സെന്ററുകൾ തുടങ്ങുക, കെ സ്വിഫ്റ്റ് ബസുകൾ അയൽ സംസ്ഥാനമായ തെലങ്കാനയിലേക്ക് കൂടി വിപുലപ്പെടുത്തുക, കേരളത്തിനു പുറത്തുള്ളവരുടെ നാട്ടിലെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള സംവിധാനം സർക്കാർ തലത്തിൽ ഒരുക്കുക, ഡൽഹിയിലേക്ക് പഠിക്കാൻ എത്തുന്നവർക്ക് താത്കാലിക താമസ സൗകര്യം ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് പ്രവാസികൾ മുന്നോട്ട് വച്ചത്.
എം എം മണി എം എൽ എ, ഫിഷറീസ് വകുപ്പ് അഡീഷണൽ സെക്രട്ടറി ഗിരിജ കുമാരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.