റീ സർവെ സാധ്യമാക്കിയത് ആർക്കും പൊളിച്ചുമാറ്റാനാവാത്ത ഡിജിറ്റൽ വേലി : മന്ത്രി കെ രാജൻ


സംസ്ഥാനത്ത് 200 വില്ലേജുകളിൽ  ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി 9(2) വിജ്ഞാപനം പുറപ്പെടുവിച്ചു. സർവെ വിഭാഗം ജീവനക്കാരുടെ വിയർപ്പിന്റെ നേട്ടമാണിതെന്ന് സർവെ ഡയറക്ടറേറ്റിലെത്തിയ റവന്യു മന്ത്രി പറഞ്ഞു.  ഉയർന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ച് മന്ത്രി സന്തോഷം പങ്കിട്ടു.

1966 മുതൽ സംസ്ഥാനത്ത് കോൽക്കണക്കായും ചെയ്യിൻ സർവെയിലൂടെയും 961 വില്ലേജുകളിൽ മാത്രമാണ് ഭൂവളവ് പൂർത്തിയാക്കിയിരുന്നത്. ഡിജിറ്റൽ റീ സർവെ എന്ന ആശയം മുൻ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും സർവെ വിഭാഗം ജീവനക്കാരുമായും പല തലത്തിൽ ആലോചനകൾ നടത്തി. എല്ലാവരും ആശങ്കയാണ് പങ്കുവച്ചത്. ആവശ്യമായ ഫണ്ടിന്റെ ലഭ്യതയെക്കുറിച്ച് എംഎൽഎമാരും സംശയം പ്രകടിപ്പിച്ചു.

പഴയ സർവെ നടന്ന സ്ഥലങ്ങളിലടക്കം ഡിജിറ്റലായി റീസർവെ പൂർത്തിയാക്കുക എന്നത് ജനങ്ങളിലും സംശയങ്ങളുണ്ടാക്കി. എല്ലാം റവന്യു വകുപ്പ് ഗൗരവത്തോടെയാണ് പരിശോധിച്ചത്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന് ഗ്രാമസഭ മാതൃകയിൽ സർവെ സഭകൾ വിളിച്ചുചേർത്തു. ജീവനക്കാരുടെ ആശങ്കകളും പരിഹരിച്ചാണ് മുന്നോട്ട് പോയത്.

2022 നവംബർ ഒന്നിന് ഡിജിറ്റൽ റീസർവെ ആരംഭിക്കുമ്പോൾ ഇന്നുള്ള പോലെ കൂടുതൽ സാങ്കേതിക ഉപകരണങ്ങൾ ലഭ്യമായിരുന്നില്ല. ഇന്ന് എല്ലാ സംവിധാനങ്ങളോടെ നാല് ലക്ഷം ഹെക്ടർ ഭൂമി അളന്ന് തിട്ടപ്പെടുത്തി, ആർക്കും പിഴുതുമാറ്റാനാവാത്ത, അതിർത്തി തർക്കങ്ങൾക്കിടവരുത്താത്ത ഡിജിറ്റൽ വേലികൾ തീർക്കുകയാണ് റവന്യു വകുപ്പ് ചെയ്തിരിക്കുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

2024 കഴിയുന്നതോടെ ഡിജിറ്റൽ റീസർവെയുടെ രണ്ടാം ഘട്ടം പൂർണമായും പൂർത്തീകരിക്കാനാവും. ഒരു പരിധിവരെ മൂന്നാംഘട്ടത്തിന്റെ പൂർത്തീകരണവും പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. 200 വില്ലേജുകളിൽ കൂടി 9(2) വിജ്ഞാപനം പുറപ്പെടുവിക്കാനായതിന്റെ ആഘോഷത്തിൽ റവന്യു-ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ലാൻഡ് റവന്യു കമ്മിഷണർ ഡോ.എ കൗശിഗൻ, ഡപ്യൂട്ടി കമ്മിഷണർ എ ഗീത, സർവെ ഡയറക്ടർ സീറാം സാംബശിവ റാവു, എൻ. ഐ സി സീനിയർ ടെക്‌നിക്കൽ ഡയറക്ടർ ഒ കെ മനോജ് എന്നിവരും പങ്കെടുത്തു.