സംസ്ഥാനത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങളില്‍ 200 വില്ലേജുകളില്‍ സര്‍വേ പൂര്‍ത്തിയാക്കി. സര്‍വേ അതിരടയാള നിയമ പ്രകാരം 9 (2)പ്രസിദ്ധീകരിച്ചതിന്റെ ആഘോഷം സംസ്ഥാന തലത്തില്‍ റവന്യൂ മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ നടന്നു.
ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ 26 വില്ലേജുകള്‍ ഉള്‍പ്പെട്ടുവരുന്നു ജില്ലാ തല ആഘോഷം ജില്ലാ കളക്ടര്‍  കെ. ഇമ്പശേഖര്‍ കേക്ക് മുറിച്ചു നടത്തി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ആസിഫ് അലിയാര്‍, സര്‍വെ സൂപ്രണ്ട് മാരായ കെ. വിപ്രസാദ്, നരേഷ് കുമാര്‍ കുന്നിയൂര്‍, ബിന്ദു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.പി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ആശംസ നേർന്നു  സര്‍വ്വേയര്‍മാര്‍, ഹെഡ് ഡ്രാഫ്റ്റ്‌സ് മാന്‍ മാര്‍, റവന്യൂ സര്‍വ്വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. സർവ്വേ വകുപ്പിൽ ജീവനക്കാരുടെ  ഒഴിവുകളും കൂടുതല്‍ പുതിയ ജീവനക്കാരുമുള്ള ജില്ലയിലെ പരിമിതിക്കകത്തുനിന്നാണ് സംസ്ഥാനത്തു കൂടുതൽ വില്ലേജുകളില്‍ സര്‍വെ പൂര്‍ത്തിയാക്കിയത്.

ഡിജിറ്റല്‍ സര്‍വ്വെ ജില്ലയില്‍ ഇതു വരെ അളന്നത് 20,000 ഹെക്ടര്‍ ഭൂമി
എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിലെ 18 വില്ലേജുകളും സര്‍വ്വേ പൂര്‍ത്തിയാക്കി സര്‍വ്വേ അതിരടയാളനിയമ പ്രകാരം 9(2) പ്രഖ്യാപിച്ചു.
ഇതില്‍ 17 വില്ലേജുകളിലും റെവന്യൂ ഭരണത്തിനു കൈമാറാനുള്ള ഒരുക്കത്തിലാണ്. ഒന്നാം ഘട്ടത്തിലെ കാസര്‍കോട് വില്ലേജിലും രണ്ടാം ഘട്ടത്തിലെ പേരോല്‍, കുഞ്ചത്തൂര്‍,ബാര ഇച്ചിലങ്കോട്, ഉദ്യാവര്‍, ബേക്കൂര്‍, ചീമേനി -2 എന്നീ വില്ലേജുകളിലും സര്‍വ്വേ പൂര്‍ത്തിയാക്കി 9(2) പ്രസിദ്ധീകരിച്ചതിന് ശേഷം പൊതുജനങ്ങള്‍ റക്കോഡുകള്‍ പരിശോധിച്ച് പരാതിയുണ്ടെങ്കില്‍ പരിഹാരം കാണുന്ന പ്രവര്‍ത്തനം നടന്നു വരികയാണ്.

മുഴുവന്‍ ഭൂവുടമകളെയും കണ്ടെത്തി മുഴുവന്‍ ഭൂപ്രദേശവും റിസര്‍വ്വേ ചെയ്ത് പരാതി രഹിതമായ നിലയില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഭൂവുടമസ്ഥര്‍ പരിശോധിച്ച് വ്യക്തത വരുത്തി പൂര്‍ണമായും കുറ്റമറ്റ രീതിയില്‍ റെക്കോഡുകള്‍ റവന്യൂ ഭരണത്തിന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് തന്നെ കൂടുതല്‍ വില്ലേജുകള്‍ ആദ്യ ഘട്ടത്തില്‍ റവന്യൂ ഭരണത്തിന് കൈമാറാന്‍ തയ്യാറാകുന്നത് ജില്ലയിലാണ്.

അതിനു ശേഷം എല്ലാ ഭൂമി സംബന്ധമായ സേവനങ്ങളും തുടര്‍ന്ന് ഓണ്‍ലൈന്‍ വഴി മാത്രമേ ലഭ്യമാവുകയുള്ളൂ. ജില്ലയില്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ട 14വില്ലേജുകളില്‍  ഡിജിറ്റല്‍ സര്‍വ്വേ ആരംഭിച്ചിട്ടുണ്ട്. പാടി, കിനാനൂര്‍, ചീമേനി, പെരിയ, കിദൂര്‍, നെക്രജെ, മടിക്കൈ വില്ലേജുകളില്‍ പ്രവര്‍ത്തനം പുരോഗതിയിലാണ്.

ഈ വില്ലേജുകളിലെയും ഭൂവുടമകള്‍ക്ക്  ‘ എന്റെ ഭൂമി ‘ പോര്‍ട്ടലിലൂടെ സിറ്റിസണ്‍ ലോഗിന്‍ ചെയ്ത് സര്‍വ്വെ വിവരങ്ങള്‍ പരിശോധിക്കാം. ക്യാമ്പ് ഓഫീസില്‍ സന്ദര്‍ശിച്ചോ, ചാര്‍ജ്ജ് വഹിക്കുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടോ  പരിശോധിക്കാവുന്നതാണ്. എന്റെ ഭൂമി പോര്‍ട്ടല്‍ ലോഗിന്‍ ചെയ്യാനുള്ള വിലാസം –  htpp://entebhoomi.kerala.gov. ഇനി ഡിജിറ്റല്‍ സര്‍വ്വേ നടക്കുന്ന വില്ലേജുകളിലെ ഭൂവുടമകള്‍ കൈവശ അതിര്‍ത്തി കാണിച്ചു കൊടുത്തും പട്ടയം രേഖകള്‍ എന്നിവ നല്‍കിയും മൊബൈല്‍ നമ്പര്‍, പാസ്സ് കോഡ് എന്നിവ നല്‍കിയും സഹകരിക്കേണ്ടതാണ്.