സെപ്തംബർ  2 മുതൽ  12 വരെ നടക്കുന്ന ഒന്നാംപാദ പരീക്ഷ വെള്ളാർമലമുണ്ടക്കൈ സ്‌കൂളുകളിൽ മാറ്റിവെച്ചു. അവ പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തിൽ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കിൽ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂളുകൾക്കാവശ്യമായ ഫർണിച്ചറുകൾ ലഭ്യമാക്കും. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സ്‌കൂൾ ബാഗും നഷ്ടപ്പെട്ട കുട്ടികൾക്ക് എല്ലാം ഉൾപ്പെടുന്ന സ്‌കൂൾ കിറ്റ് നൽകും. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാർഥികൾക്കുവേണ്ടി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. സമഗ്ര പുനരധിവാസത്തിന്റെ ഭാഗമായി ടൗൺഷിപ്പ് രൂപപ്പെടുമ്പോൾ വെള്ളാർമല സ്‌കൂൾ അതേ പേരിൽ തന്നെ പുനനിർമ്മിക്കണമെന്നാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തബാധിതരുടെ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി ഗവ. ഹയർസെൻഡറി സ്‌ക്കൂളിലെ ക്യാമ്പ് മാറുന്ന മുറയ്ക്ക് ക്ലാസുകൾ ആരംഭിക്കും  ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലേയും മുണ്ടക്കൈ ഗവ. ജി എൽ പി സ്‌കൂളിലെയും അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിന് നോഡൽ ഓഫീസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. കുട്ടികൾക്ക് ഗതാഗത സൗകര്യം ഒരുക്കും.  കമ്പ്യൂട്ടറുകളും ലഭ്യമാക്കും.