സംസ്ഥാനത്ത് ബലവകാശ നിയമ സാക്ഷരതക്ക് മുൻകൈ എടുക്കണമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.  സാക്ഷരത വ്യാപകമാക്കിയാൽ മാത്രമേ നിയമ രൂപീകരണലക്ഷ്യം കൈവരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും യുണീസെഫും സംയുക്തമായി സംഘടിപ്പിച്ച നിയമസഭാ സാമാജികരുടെയും നയ രൂപീകരണത്തെ സ്വാധീനിക്കുന്നവരുടെയും സംസ്ഥാനതല കൂടിയാലോചനയോഗത്തിന്റെ ഉദ്ഘാടനം ഹോട്ടൽ വിവാന്തയിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

നിയമത്തിന്റെ സാങ്കേകത്വങ്ങൾ ലളിതമായ രീതിയിൽ ജനങ്ങളെ പഠിപ്പിക്കണം. ഈ പ്രക്രീയയിൽ  ജനപ്രതിനിധികൾക്ക് മുഖ്യ പങ്ക് വഹിക്കാനാകും.  ജനാധിപത്യ മതേതരത്വ മൂല്യങ്ങളും കുട്ടികളിലേക്ക് പകരേണ്ടതുണ്ട്.  ശൈശവം മുതൽക്കേ മതനിരപേക്ഷാ ബോധ്യവും കുട്ടികളിൽ വളർത്താനാകണം.  ജനാധിപത്യ അവകാശ ബോധം ഓരോ പൗരനിലേക്കും  എത്തിക്കുന്നത് പോലെ കുട്ടികളിൽ ജനാധിപത്യബോധ്യം പകരുന്നതിനു പ്രാധാന്യം നൽകണമെന്നും മന്ത്രി വ്യക്തമാക്കി.

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതും  നിയമവുമായി പൊരുത്തപ്പെടാത്തതുമായ  കുട്ടികളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിന് നിരന്തര ഇടപെടലുകൾ കമ്മിഷൻ നടത്തിവരുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ   താൽപര്യങ്ങൾ പരിഗണിക്കുകയും അനിവാര്യമായവ നിറവേറ്റപ്പെടുകയും ചെയ്യുന്ന ഒരു ശിശുസൗഹൃദ ഭരണ മാതൃക ഉറപ്പാക്കപ്പെടുകയാണ് കമ്മിഷന്റെ ലക്ഷ്യം.  കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനുമുള്ള നൂതന മാർഗ്ഗങ്ങൾ ചർച്ചചെയ്യുന്നതിനും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളും നയപരിപാടികളും കൂടുതൽ വിലയിരുത്തുന്നതിനും ശിശുസൗഹൃദ തദ്ദേശ ഭരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയിൽ കുട്ടികളുമായി ബന്ധപ്പെട്ടവയ്ക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിലവിലുള്ള നിയമങ്ങൾ പര്യാപതമാണോ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.

പരിപാടിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. ബാലാവകാശ  കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അംഗം ഡോ. എഫ്. വിൽസൺ സ്വാഗതവും  സെക്രട്ടറി ഷൈനി ജോർജ്ജ്  നന്ദിയും അർപ്പിച്ചു. നിയമസഭയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ യു. പ്രതിഭ എം.എൽ.എ മുഖ്യപ്രഭാഷണവും യുണിസെഫ് ചീഫ് ഓഫ് സോഷ്യൽ പോളിസി കെ.എൽ. റാവു ആമുഖ പ്രഭാഷണവും നടത്തി. കമ്മിഷൻ അംഗങ്ങളായ എൻ. സുനന്ദ, ജലജമോൾ റ്റി.സി, സിസിലി ജോസഫ്, ബി. മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു. ചർച്ചയിൽ കമ്മിഷൻ അംഗം കെ.കെ. ഷാജു മോഡറേറ്ററായിരുന്നു. നിയമസഭ ക്ഷേമകാര്യ സബ് കമ്മിറ്റി അംഗങ്ങളും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവരും കർത്തവ്യവാഹകരും പ്രത്യേക ക്ഷണിതാക്കളും വിദ്യാർഥികളും യോഗത്തിൽ പങ്കെടുത്തു. ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാക്കളായ യാസീന്റേയും സിദ്ദി വിനായകിന്റേതും കലാ പ്രകടനങ്ങൾക്കും യോഗം വേദിയായി.