സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന്റെ പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലും ചർച്ച നടത്തി. വേതന പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

വേതന വർധനവ് ഒഴികെയുള്ള കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയും വേതന വർധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് പരിഗണിക്കാമെന്നും മന്ത്രിമാർ ഉറപ്പ് നൽകി. ചർച്ചയുടെ അടിസ്ഥാനത്തിൽ റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ നിന്നും പിന്മാറണമെന്നും മന്ത്രിമാർ യോഗത്തെ അറിയിച്ചു. യോഗത്തിൽ സംഘടനാ നേതാക്കളായി ജി. സ്റ്റീഫൻ എം എൽ എ, ജോണി നല്ലൂർ, കൃഷ്ണപ്രസാദ്, പ്രിയൻകുമാർ, മുഹമ്മദലി, ശശിധരൻ, കാരേറ്റ് സുരേഷ്, ബിജു കൊട്ടാരക്കര, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.