* രണ്ട് ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കി
‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വനിതാ മാധ്യമ പ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങളായ സ്ത്രീകൾക്കുമായി കാൻസർ സ്‌ക്രീനിംഗ് നടത്തുന്നു. ഫെബ്രുവരി 20ന് തിരുവനന്തപുരം വൈ.എം.സി.എ. ഹാളിലാണ് സ്‌ക്രീനിംഗ്. ആരോഗ്യ വകുപ്പും കെ.യു.ഡബ്ല്യു.ജെ. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായാണ് സ്‌ക്രീനിംഗ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ക്യാമ്പയിനിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പങ്കെടുക്കും. ആർസിസിയിലേയും ആരോഗ്യ വകുപ്പിലേയും വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലായിരിക്കും സ്‌ക്രീനിംഗ്. മാധ്യമ പ്രവർത്തകരുടെ സഹകരണത്തോടെ എല്ലാ ജില്ലകളിലും മാധ്യമ പ്രവർത്തകർക്കായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുന്നതാണ്. എല്ലാ വനിതാ മാധ്യമ പ്രവർത്തകരും സ്‌ക്രീനിംഗിൽ പങ്കെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
കാൻസർ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാനാകും. ഈ ക്യാമ്പയിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ടത്തിൽ മാർച്ച് 8 വരെ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാണ്.
ഇതുവരെ 2 ലക്ഷത്തിലധികം പേരാണ് കാൻസർ സ്‌ക്രീനിംഗിൽ പങ്കെടുത്തത്. സംസ്ഥാനത്തെ 1,354 സർക്കാർ ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 10,447 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർ പരിചരണവും ലഭ്യമാക്കുന്നു. ഈ ക്യാമ്പയിനിലൂടെ നിലവിൽ 37 പേർക്ക് കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തിൽ തന്നെ കാൻസർ കണ്ടുപിടിക്കാനായി.