സംസ്ഥാനത്ത് പഴവർഗ കൃഷി വ്യാപിപ്പിക്കും: മന്ത്രി പി. പ്രസാദ്
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൃഷി വകുപ്പ് സംഘടിപ്പിച്ച ഫലവൃക്ഷത്തൈ നടീലിന്റെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. സംസ്ഥാനത്ത് 1670 ഹെക്ടർ ഭൂമിയിൽ പഴവർഗ ക്ലസ്റ്റർ നടപ്പിലാക്കി പഴവർഗ കൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്ന രീതിയിലാണ് നാടൻ പഴവർഗ ഇനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. സംസ്ഥാനത്തെ ഫ്രൂട്ട് ഹബ്ബാക്കിമാറ്റുകയാണ് ലക്ഷ്യം. പ്ലാവ്, മാവ്, പപ്പായ തുടങ്ങിയവയ്ക്കു പുറമേ കേരളത്തിലെ കാലാവസ്ഥക്കിണങ്ങിയതും പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതുമായ അവോക്കാഡ, റംബുട്ടാൻ ഉൾപ്പെടെയുള്ളവ തിരഞ്ഞെടുക്കും. കൂടുതൽ കർഷകർ പഴവർഗ കൃഷിയിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പരിസ്ഥിതിക്ക് ദോഷകരമായ ഇനങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള കൃഷി കർഷകർക്ക് വിദേശനാണ്യം നേടിത്തരുന്നതിൽ മുതൽക്കൂട്ടാകും. കൃഷി ഭൂമി കർഷകർക്ക് ലഭ്യമാക്കുന്നതിനായി കൃഷി വകുപ്പ് ഇതിനോടകം തന്നെ നവോത്ഥാൻ പദ്ധതി നടപ്പിലാക്കി. ക്രോപ് കൾട്ടിവേറ്റേഴ്സ് റൈറ്റ് കാർഡ് കൂടി നിലവിൽ വരുന്നതോടെ കൂടുതൽ കൃഷി ഭൂമി കർഷകരിലേക്കെത്തുന്ന സാഹചര്യമുണ്ടാകും. കൃഷി വ്യാപിപ്പിക്കുന്നതിനായി ഭൂവിനിയോഗചട്ടങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ അംശം തലച്ചോറിലും രക്തത്തിലും വരെ കണ്ടെത്തിയിട്ടുണ്ട്. 2050 ആകുമ്പോൾ കടലിൽ മത്സ്യത്തേക്കാൾ പ്ലാസ്റ്റിക്കിന്റെ അളവ് കൂടുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്ലാസ്റ്റിക് ഉൽപ്പാദനവും ഇപ്പോൾ കൂടുതലാണ്. പരിസ്ഥിതിക്ക് ഹാനികരമായ വസ്തുക്കളോട് അകലം പാലിക്കണം. പ്രകൃതി സംരക്ഷണം എന്നത് ആരോഗ്യ സംരക്ഷണമാണെന്ന വസ്തുത മനസ്സിലാക്കിക്കൊണ്ട്, വരുംതലമുറക്കായി പ്രകൃതിയെ സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടറിയേറ്റ് അങ്കണത്തിൽ മന്ത്രി ഫലവൃക്ഷത്തൈ നട്ടു. പട്ടം ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മന്ത്രി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.
സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്, ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, കർഷക പ്രതിനിധി ചന്ദ്രകുമാർ, കർഷക തൊഴിലാളി പ്രതിനിധി രവീന്ദ്രൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.