*കെ.എസ്.ആർ.ടി.സി-എം.വി.ഡി മോട്ടോ എക്‌സ്‌പോയിൽ കാർബൈക്ക്ബസ്ട്രക്ക് തുടങ്ങിയ വാഹനങ്ങളും ഭാവിയിലെ ഗതാഗത സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നു

കെ.എസ്.ആർ.ടി.സിയും കേരള മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ട്രാൻസ്പോ 2025’ – കെ.എസ്.ആർ.ടി.സി എം.വി.ഡി മോട്ടോ എക്‌സ്‌പോയുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ആഗസ്റ്റ് 22 മുതൽ 24 വരെ തിരുവനന്തപുരം കനകക്കുന്നിൽ  നടക്കുന്ന  മൂന്ന് ദിവസത്തെ എക്‌സ്‌പോയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ കെ.എസ്.ആർ.ടി.സി ബസുകളുടെ മെഗാ  ലോഞ്ചിംഗിനൊപ്പം ട്രാൻസ്‌പോർട്ട്, ഓട്ടോമൊബൈൽ, ഇ-മൊബിലിറ്റി, ടൂറിസം, ടെക്‌നോളജി, സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും മേളയിൽ പങ്കെടുക്കുന്നു.

കെ.എസ്.ആർ.ടി.സിക്ക് വളരെ സജീവമായി മുന്നോട്ടു പോകാൻ കഴിയും എന്ന് തെളിയിക്കുന്ന സന്ദേശം നല്കാൻ സംസ്ഥാന സർക്കാരിന്  കഴിയുന്നുണ്ടെന്ന് മന്ത്രി കെ  എൻ ബാലഗോപാൽ പറഞ്ഞു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ എല്ലാവരും ഒരുമിച്ചു ചേർന്ന് മികച്ച പ്രവർത്തനം നടത്തുന്നു. അതിന് ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി മാനേജ്‌മെന്റിനും ജീവനക്കാർക്കും മന്ത്രി  ബാലഗോപാൽ അഭിനന്ദനങ്ങൾ അറിയിച്ചു.

ആനവണ്ടി എന്ന് പറഞ്ഞാൽ കേരളത്തിന്റെ ഒരു ഐഡന്റിറ്റിയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത വാഹനങ്ങൾ കൂടാതെ ഇനിയും ഒരുപാട് വാഹനങ്ങൾ വരാനുണ്ട്. നാഷണൽ ഹൈവേയുടെയും എം.സി. റോഡിന്റെയും മലയോര ഗതാഗതത്തിനുള്ള മലയോര പാതയയുടെയും ഒക്കെ പണി നല്ലരീതിയിൽ നടന്നു. മലയോരപാതയുടെ പണി പൂർത്തീകരണത്തോടടുക്കുന്നു. നാഷണൽ ഹൈവേയുടെ പണിയും അധികം താമസിയാതെ പൂർത്തീകരിക്കും. ഇങ്ങനെ കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന മികച്ച റോഡ് സംവിധാനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഈ സൗകര്യങ്ങൾ കെ.എസ്.ആർ.ടി.സി കൃത്യമായി ഉപയോഗിക്കുകയും ലാഭകരമായി മുന്നോട്ടു കൊണ്ടുപോകുകയും വേണമെന്ന് മന്ത്രി പറഞ്ഞു.

ഒരു ദിവസം ശരാശരി നാല് കോടി രൂപയാണ് സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സി വാഹനങ്ങളെയാണ്. പൊതുമേഖലയിൽ ട്രാൻസ്പോർട് സിസ്റ്റം ഇല്ല എങ്കിൽ സ്വകാര്യ മേഖലയിലെ ട്രാൻസ്പോർട് സിസ്റ്റവും നന്നാവില്ല. ഗതാഗത മേഖലയ്ക്ക് സർക്കാർ  പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ 9  വർഷങ്ങൾ കൊണ്ട് 11,600 കോടി രൂപയാണ് കെ.എസ്.ആ.ർ.ടി.സി മേഖലയിൽ സംസ്ഥാന സർക്കാർ വകയിരുത്തിട്ടുള്ളത്.

കൂടുതൽ പുതിയ ബസ്സുകൾ വരുമ്പോൾ ഫ്യുവൽ എഫിഷ്യൻസി കൂടും. നമ്മുടെ ബസ് സ്റ്റാൻഡുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം മെച്ചപ്പെട്ട ബസ് സ്റ്റാൻഡുകൾ  നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ ടി സി പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞത്തിന്റെ സന്തോഷം പങ്കുവച്ചു. യാത്രക്കാർ മൊബൈൽ ഫോണിൽ നോക്കിയാൽ കെഎസ്ആർടിസി ബസ്സുകൾ ഏതൊക്കെയുണ്ട്, എങ്ങോട്ടൊക്കെ ബസ് ഉണ്ട്, യാത്രക്കാരൻ നിൽക്കുന്ന സ്റ്റോപ്പിൽ അടുത്ത ബസ് എത്ര മിനുട്ടുകൾക്കുള്ളിൽ എത്തും തുടങ്ങിയ കാര്യങ്ങൾ എല്ലാം കാണിക്കുന്ന കെഎസ്ആർടിസി ചലോ ആപ്പ് നിലവിൽ വന്നു കഴിഞ്ഞു. സ്മാർട്ട് കാർഡ് വന്നു . 90,000 കാർഡുകൾ ആണ് അടിച്ചത്. അതൊക്കെയും തീർന്നു. വീണ്ടും 5 ലക്ഷം കാർഡുകൾ അടിക്കാൻ കൊടുത്തിട്ടുണ്ട്. എ.ഐ. സാങ്കേതിക വിദ്യയും, സമ്പൂർണ്ണ ഡിജിറ്റലൈസെഷനും  പുതിയതായി നിരത്തിലിറങ്ങുന്ന  വിവിധ ശ്രേണികളിലുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ്സുകളും കെഎസ്ആർടിസിയെ പുതിയൊരു തലത്തിലേക്കുയർത്തുന്നതിനെപ്പറ്റി മന്ത്രി വിവരിച്ചു.

വി.കെ. പ്രശാന്ത് എം.എൽ.എ, കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. പി.എസ്. പ്രമോജ് ശങ്കർ,  ഗതാഗത കമ്മീഷണർ നാഗരാജു ചകിലം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ട്രാൻസ്പോ 2025:

വാഹന പ്രേമികൾക്ക് പുത്തൻ സാങ്കേതിക വിദ്യകളും വാഹനങ്ങളുടെ സവിശേഷതകളും അടുത്തറിയാനുള്ള അവസരമാണ് എക്‌സ്‌പോ ഒരുക്കുന്നത്. കാർ, ബൈക്ക്, ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളും ഭാവിയിലെ ഗതാഗത സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നു. സന്ദർശകർക്ക് വാഹനങ്ങൾ നേരിട്ട് കാണാനും സവിശേഷതകൾ മനസ്സിലാക്കാനും ടെസ്റ്റ് ഡ്രൈവ് നടത്താനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

എക്‌സ്‌പോയിൽ മൂന്ന് ദിവസങ്ങളിലായി കലാസാംസ്‌കാരിക പരിപാടികളും വിനോദ വിജ്ഞാന പരിപാടികളും നടക്കും. ആഗസ്ത് 22ന്  വൈകിട്ട് 6 മുതൽ കെഎസ്ആർടിസി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. ആഗസ്ത് 23ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്ന ‘ആനവണ്ടി ഒരു സംവാദം’ നടക്കും. ഗതാഗത രംഗത്തെ പ്രമുഖരും ആനവണ്ടി പ്രേമികളും ഇതിൽ പങ്കെടുക്കും. വൈകിട്ട് 6.30 മുതൽ പ്രശസ്ത സിനിമാതാരം കൃഷ്ണപ്രഭയും സംഘവും അവതരിപ്പിക്കുന്ന ‘കൃഷ്ണപ്രഭ മ്യൂസിക് ലൈവ്’ നടക്കും. ആഗസ്ത് 24ന് രാവിലെ 9 മുതൽ 11 വരെ ‘സേഫ് ഡ്രൈവ്, സേവ് ലൈവ്‌സ്: ബിൽഡിംഗ് എ കൾചർ ഓഫ് റോഡ് ഡിസിപ്ലിൻ’ എന്ന വിഷയത്തിൽ  എംവിഡി സംഘടിപ്പിക്കുന്ന സെമിനാർ നടക്കും. രാവിലെ 11.30 മുതൽ 1.30 വരെ സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ ഇന്ത്യയുടെ എമർജൻസി ലൈഫ് സപ്പോർട്ട് & ട്രോമ കെയർ ട്രെയിനിംഗ് പ്രോഗ്രാം ഡോ. ഷിജു സ്റ്റാൻലി നയിക്കും. വൈകിട്ട് 6.30 മുതൽ പ്രശസ്ത ഗായകൻ മുരളീകൃഷ്ണയും സംഘവും അവതരിപ്പിക്കുന്ന ‘എംകെ ലൈവ്’ സംഗീതനിശയും നടക്കും.

എക്‌സ്‌പോ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 11 വരെ സന്ദർശകർക്കായി തുറന്നിരിക്കും.