വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അംഗം ബി. മോഹന്‍ കുമാര്‍. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ സംഘടിപ്പിച്ച ജില്ലാതല അധ്യാപക പരിശീലനത്തിന്റെ  രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്മീഷന്‍ അധ്യാപകര്‍ക്ക് എതിരല്ല അവരോടൊപ്പം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. നാടിന്റെ പുരോഗതിയും വികസനവും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കേണ്ടത് കുട്ടികളാണ്. ഇവരെ എല്ലാ കാര്യങ്ങളിലും പങ്കാളികളാക്കണം. വീടുകളില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തണം. സ്‌കൂളുകളില്‍ അധ്യാപകന്‍ കുട്ടികളെ പേരെടുത്തു വിളിക്കുന്ന തരത്തിലൊരു ബന്ധമുണ്ടാക്കിയെടുക്കണം.  അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ സമഗ്രവികസനം ഉറപ്പുവരുത്തണമെന്നും കമ്മീഷനംഗം പറഞ്ഞു.

യോഗത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഗീത പി.സി അധ്യക്ഷത വഹിച്ചു. കുട്ടികളുടെ അവകാശങ്ങള്‍, മാനസികാരോഗ്യം, സൈബര്‍ സുരക്ഷ എന്നീ വിഷയങ്ങളിലാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയത്. ജില്ലയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. ബാലാവകാശങ്ങള്‍ എന്ന വിഷയത്തില്‍ കമ്മിഷനഗം ഷാജു കെ.,  സൈബര്‍ സുരക്ഷ എന്ന വിഷയത്തില്‍ പൊലീസ് സൈബര്‍ വിംഗ് അസി.സബ് ഇന്‍സ്പെക്ടര്‍ രാജന്‍, കുട്ടികളുടെ മാനസികാരോഗ്യം എന്നതില്‍ ഡി.എം.പി.എച്ച്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ബബിന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
യോഗത്തില്‍ കമ്മിഷനംഗങ്ങളായ ഡോ. എഫ്. വില്‍സണ്‍,  ഷാജു കെ., ജില്ലാ ശിശു സംരക്ഷണഓഫീസര്‍ നിഷ വി ഐ, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം 1. സംസ്ഥാനബാലാവകാശ സംരക്ഷണകമ്മിഷന്‍ അംഗം ബി. മോഹന്‍ കുമാര്‍  അധ്യാപകപരിശീലനത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു                              2. ബാലാവകാശങ്ങള്‍ എന്ന വിഷയത്തില്‍ കമ്മിഷനഗം ഷാജു കെ. ക്ലാസ് നയിക്കുന്നു.