ദേശീയ കണക്കെടുപ്പുകളിൽ ഉൾപ്പെടെ കേരളത്തിന്റെ പൊതു വിദ്യാഭ്യാസമേഖല മുന്നേറ്റം തുടരുകയാണ് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പരവൂർ തെക്കുംഭാഗം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പുതുതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

2016 മുതൽ സംസ്ഥാനത്തെ പൊതു പൊതുവിദ്യാഭ്യാസ മേഖലയിലെ 47 ലക്ഷം വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന-ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയാണ്. ഇതുവരെ 5,000 കോടി രൂപയുടെ നിർമാണ പ്രവർത്തികൾ നടപ്പാക്കി. പുതുതായി നിർമ്മിക്കുന്ന മിക്ക സ്കൂളുകളിലും ലിഫ്റ്റ്, ശീതികരണ സംവിധാനങ്ങളുള്ള ക്ലാസ് മുറികൾ എന്നിവയുണ്ടാകും. 45,000 സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകളും ഒരുക്കി. അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനൊപ്പം വിദ്യാർത്ഥികളുടെ പഠനമികവ് വർധിപ്പിക്കാൻ ഒൻപതാം ക്ലാസ്സ്‌ വരെ നിലനിന്നിരുന്ന ‘ഓൾ പാസ്സ്’ സമ്പ്രദായം നിർത്തലാക്കി. കുട്ടികളുടെ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും അവരുടെ ഭാവി സുരക്ഷിതമാക്കാനും അധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണന്നും കൂട്ടിച്ചേർത്തു.

ജി എസ് ജയലാൽ എം.എൽ.എ അധ്യക്ഷനായി. പരവൂർ നഗരസഭ ചെയർപേഴ്സൺ പി. ശ്രീജ, സ്ഥിരം സമിതികളുടെ അധ്യക്ഷരായ വി. അംബിക, എസ്. ഗീത, എസ്. ശ്രീലാൽ, എ. മിനി, ജെ. ഷെരീഫ്, നഗരസഭ അംഗം ജെ. സനൽലാൽ, തെക്കും ഭാഗം എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡോ. എൽ. മായ, ഹെഡ്മിസ്ട്രസ് എ.പി. ശ്രീകല വിദ്യാകിരണം മിഷൻ കോഡിനേറ്റർ കിഷോർ കൊച്ചയം, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.