ഞാൻ ഒരു എയ്ഡ്‌സ് ബാധിതനാണ്, എന്നെയൊന്ന് ആലിംഗനം ചെയ്യാമോ… എന്ന പ്ലക്കാർഡുമായെത്തിയ യുവാവ് വേറിട്ട അനുഭവമായി. ജില്ലാ കളക്ടറേറ്റിനു മുന്നിൽ പ്ലക്കാർഡുമായി നിന്ന യുവാവിനെ വഴിയാത്രക്കാർ ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അതിലെ വാചകം വായിച്ചവർ ആദ്യമൊന്നു മടിച്ചു, പിന്നെ വഴിമാറി നടന്നു… ചിലരാകട്ടെ കൗതുകത്തോടെ ഹസ്തദാനം ചെയ്തു. അപൂർവം ചിലർമാത്രം ആ യുവാവിനെ ആലിംഗനം ചെയ്യാൻ സധൈര്യം മൂന്നോട്ടുവന്നു… ഒടുവിൽ ജില്ലാ കളക്ടർ എ.ആർ. അജയകുമാറെത്തി യുവാവിനെ ആലിംഗനം ചെയ്തതോടെയാണ് വഴിയാത്രക്കാർക്കടക്കം സംഭവം പിടികിട്ടുന്നത്. ഇന്ത്യൻ റെഡ്‌ക്രോസ് സൈാസൈറ്റിയും കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൈാസൈറ്റിയും സംയുക്തമായി നടത്തുന്ന ‘സുരക്ഷ’ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു വേറിട്ട കാമ്പയിൻ സംഘടിപ്പിച്ചത്. എയ്ഡ്‌സ് രോഗികളോടുള്ള പൊതുസമുഹത്തിന്റെ സമീപനം എന്താണെന്ന് മനസിലാക്കാനാണ് പ്ലക്കാർഡുമായി കളക്ടറേറ്റിനു മുന്നിൽ നിന്നതെന്ന് പ്രൊജക്ട് മാനേജർ ജിബിൻ കെ. എലിയാസ് പറഞ്ഞു. അപ്പോഴേക്കും സർക്കാരുദ്യോഗസ്ഥടക്കമുള്ളവർ ആ വഴിയെ നടന്നു പോയിരുന്നു. ചിലർ ശ്രദ്ധിക്കാത്ത മട്ടിൽ കടന്നുപോയെന്നും പലരിലും പേടിയുടെ അംശം ഒളിഞ്ഞുകിടപ്പുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ ഒന്ന് എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇൻഡ്യൻ റെഡ്‌ക്രോസ് സൈാസൈറ്റി വയനാട് ചാപ്റ്റർ ജില്ലാ ചെയർമാൻ അഡ്വ. ജോർജ് വാത്തൂപറമ്പിൽ, എം.ഇ.എ ഓഫീസർ കെ.എസ്. തേജസ്സ്, പ്രൊജക്ട് കൗൺസിലർ അഷിക ദാസ്, ഔട്രീച്ച് വർക്കർമാരായ സുമ, ലീന ജോളി, അജീഷ്, ലളിത രാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.