സൗജന്യ കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ കൈത്തറി മേഖലക്ക് 40.26 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതിൽനിന്നും നെയ്ത്തു തൊഴിലാളികൾക്ക്  നൽകാനുള്ള കൂലിയിനത്തിൽ 21.19 കോടി രൂപ കൈത്തറി ഡയറക്ടർ അതാതു ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാർക്ക് നൽകി. ഇന്നും (ഡിസംബർ 1) നാളെയുമായി തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും. അടുത്ത അധ്യയന വർഷത്തേക്ക് 42 ലക്ഷം മീറ്റർ തുണി നെയ്യുന്നതിനുള്ള പ്രവർത്തനങ്ങളാണ് കൈത്തറി മേഖലയിൽ നടക്കുന്നത്. ഇതിനു 108 കോടി രൂപയുടെ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. കൈത്തറി മേഖലയെ പൂർണമായും സംരക്ഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി ഡിസൈൻ ചെയ്ത ബ്രാൻഡഡ് തുണിത്തരങ്ങൾ കൈത്തറിയിൽ നെയ്‌തെടുത്തു വിപണിയിൽ എത്തിക്കും. ഹാൻടെക്‌സ് മുഖേന പ്രീമിയം കൈത്തറി ഉൽപ്പന്നങ്ങൾ ആധുനിക രീതിയിൽ തയ്യാറാക്കി വിപണനം നടത്താനും പദ്ധതിയുണ്ട്. കൈത്തറി സ്‌കൂൾ യൂണിഫോം പദ്ധതിയോടൊപ്പം  ഇതര കൈത്തറി ഉൽപ്പന്നങ്ങളും മാർക്കറ്റിൽ ആവശ്യത്തിന് ലഭ്യമാക്കാനും തൊഴിലാളികൾക്ക് പൂർണമായും തൊഴിൽ നൽകാനും ഇതുവഴി കഴിയുമെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു.