13 മത്സ്യത്തൊഴിലാളികളെക്കൂടി രക്ഷപ്പെടുത്തി 
ഓഖി ചുഴലിക്കാറ്റില്‍പെട്ട് കടലില്‍ കുടുങ്ങിയ 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്നലെ കൊല്ലത്ത് എത്തിച്ചു. ഇതോടെ കൊല്ലം മേഖലയില്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 105 ആയി.
    പുറംകടലില്‍ തിരച്ചില്‍ നടത്തിവന്ന നാവിക സേനയുടെ കപ്പലാണ് തിരയില്‍ അകപ്പെട്ട് പ്രവര്‍ത്തനരഹിതമായ ഗ്രേഷ്യ പ്ലീന എന്ന ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ മാര്‍ത്താണ്ഡത്തുനിന്ന് പോയ തൊഴിലാളികളാണ് ഈ ബോട്ടിലുണ്ടായിരുന്നത്.  കപ്പലില്‍ കെട്ടിവലിച്ച് കൊല്ലം തീരമേഖലയിലേക്ക് കൊണ്ടുവന്ന ബോട്ട് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഇന്നലെ(ഡിസംബര്‍ 3) ഉച്ചയ്ക്ക് ഒരു മണിയോടെ ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറില്‍ കൊണ്ടുവരികയായിരുന്നു.
 മറ്റൊരു ബോട്ടില്‍ കെട്ടിവലിച്ചാണ് ഗ്രേഷ്യാ പ്ലീന തീരത്ത് എത്തിച്ചത്. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ എന്‍. വിജയന്‍പിള്ള, എം. നൗഷാദ്, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ തുടങ്ങിയവരും വന്‍ ജനാവലിയും മത്സ്യത്തൊഴിലാളികളെ സ്വീകരിക്കാനെത്തിയിരുന്നു.
തമിഴ്‌നാട് മാര്‍ത്താണ്ഡം ജില്ലയില്‍ കൊല്ലംകോട് നീരോടി സ്വദേശികളായ ജെ. ആന്റണി(31),  എം. വിജിന്‍(23), അന്തോണിയാര്‍ പിച്ചെ(35), സുസെ പാക്യം(52), ഡി. സാജന്‍(22), വിനീഷ്(21), ജോണ്‍ പോള്‍(31), ഫ്രാന്‍സീസ്(65), സെല്‍വദാസ്(24), ആന്റണി സേവ്യര്‍(24), ജെറിബോയി(40), കൊല്ലംകോട് പൊഴിയൂര്‍ സ്വദേശി സേവ്യര്‍(52), മാര്‍ത്താണ്ഡം തുറ സ്വദേശി സുനില്‍കുമാര്‍(21) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കിയശേഷം പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. വൈകുന്നേരം വരെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ഇവര്‍ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് വൈകുന്നേരത്തോടെ ഡിസ്ചാര്‍ജ് ചെയ്തു.
ആശുപത്രിയില്‍ കെ. സോമപ്രസാദ് എം.പി, എം. നൗഷാദ് എം.എല്‍.എ, മേയര്‍  വി. രാജേന്ദ്രാബു, മുന്‍ എം.പി. കെ.എന്‍. ബാലഗോപാല്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സിറ്റി പോലീസ് കമ്മീഷണര്‍ അജിതാ ബേഗം തുടങ്ങിയവര്‍ തൊഴിലാളികളെ സന്ദര്‍ശിച്ചു.
മുന്നു മൃതദേഹങ്ങള്‍ കണ്ടെത്തി 
പ്രകൃതിക്ഷോഭത്തില്‍ പെട്ടു മരിച്ച മത്സ്യത്തൊഴിലാളികളുടേതെന്നു സംശയിക്കുന്ന മൂന്നു മൃതദേഹങ്ങള്‍ ഇന്നലെ കൊല്ലത്ത് എത്തിച്ചു. മൂവരെയും തിരിച്ചറിഞ്ഞിട്ടില്ല. നാവികസേന തിരച്ചിലിനിടെ കടലില്‍ കണ്ടെത്തിയ മൃതദേഹമാണ് ആദ്യം ഹെലികോപ്റ്ററില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ആശ്രാമം മൈതാനത്ത് കൊണ്ടുവന്നത്.
  ജോനകപ്പുറത്തുനിന്നും കടലില്‍ തിരച്ചിലിനായി പോയ മത്സ്യത്തൊഴിലാളികളാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവ വൈകുന്നേരത്തോടെ തീരത്ത് എത്തിച്ചു. മൂന്ന് മൃതദേഹങ്ങളും ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
 മരണത്തിന്റെ വാതില്‍നിന്ന് അവര്‍ മടങ്ങി; ജീവിതത്തിലേക്ക് 
ശക്തികുളങ്ങര ഫിഷറീസ് ഹാര്‍ബറിലെ വന്‍ ജനാവലിയുടെ നടുവിലെത്തുമ്പോഴും ജീവിതം തിരിച്ചു കിട്ടി എന്ന് വിശ്വസിക്കാന്‍ പാടുപെടുകയായിരുന്നു അവര്‍. നടുക്കടലില്‍ പ്രവര്‍ത്തനരഹിതമായി തിരയില്‍ ആടിയുലഞ്ഞ ബോട്ടില്‍  കഴിച്ചുകൂട്ടിയ ദിവസങ്ങള്‍ക്കൊടുവില്‍ നാവികസേനാ കപ്പലിന്റെ രൂപത്തിലാണ് അവര്‍ക്ക് വീണ്ടും ജീവിതത്തിലേക്കുള്ള വഴിതെളിഞ്ഞത്. ഇന്നലെ കൊല്ലം തീരത്ത് കെട്ടിവലിച്ചുകൊണ്ടുവന്ന  ഗ്രേഷ്യാ പ്ലീന എന്ന കപ്പലിലെ തൊഴിലാളികള്‍ക്ക് പിന്നിട്ട നാളുകളെക്കുറിച്ച് വിവരിക്കുമ്പോള്‍ വാക്കുകള്‍ മുറിയുന്നു.
  പതിമൂന്നു ദിവസം മുമ്പ് തമിഴ്‌നാട്ടിലെ പട്ടണം ഹാര്‍ബറില്‍നിന്നാണ് അവര്‍ മത്സ്യബന്ധനത്തിന് പോയത്. ചുഴലിക്കൊടുങ്കാറ്റില്‍പെട്ട് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി. ബോട്ടില്‍ വെള്ളം കയറി. ഭാരം കുറയ്ക്കുന്നതിനായി വലകള്‍ ഉപേക്ഷിച്ചു. ഭക്ഷണം തീര്‍ന്നു. മരണഭീതിയുടെയും വിശപ്പിന്റെയും മൂന്നു നാളുകള്‍. അതിനിടെയാണ് നാവികസേനയുടെ കപ്പല്‍ തിരച്ചിലിന്റെ ഭാഗമായി അതുവഴിയെത്തിയത്.
നാവികര്‍ കഴിക്കാന്‍ ബ്രഡും ജാമും കൊടുത്തു. ബോട്ട് കപ്പലില്‍ കെട്ടിവലിച്ച് കൊല്ലം മേഖലയിലേക്ക് നീങ്ങി. ഇന്നലെ രാവിലെ കൊല്ലത്തുനിന്ന് പുറപ്പെട്ട രണ്ടു ബോട്ടുകളിലൊന്നില്‍ കെട്ടിവലിച്ച് ശക്തികുളങ്ങര ഹാര്‍ബറിലേക്ക്.
തീരത്തുനിന്നും സര്‍വ്വസജ്ജമായ ആംബുലന്‍സുകളില്‍ ജില്ലാ ആശുപത്രിയില്‍ എത്തുമ്പോഴേക്കും അത്യാഹിത വിഭാഗവും പ്രത്യേക വാര്‍ഡുമൊക്കെ സജ്ജമായിരുന്നു. തണുപ്പും കാറ്റും സഹിച്ചതിന്റെ അസ്വസ്ഥതകളും മരണം മുന്നില്‍ കണ്ടതിന്റെ മാനസികാഘാതവും ഒഴിച്ചാല്‍ ആര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എല്ലാവരും ഉറ്റവരെ കാണാനുള്ള തിടുക്കത്തിലായിരുന്നു.
ജില്ലാ ആശുപത്രിയില്‍ കഞ്ഞിയും ചായയുമൊക്കെ ഒരുക്കിയിരുന്നു. ആശുപത്രി ജീവനക്കാര്‍തന്നെ മുന്‍കൈ എടുത്ത് എല്ലാവര്‍ക്കും വസ്ത്രം നല്‍കി.  ഒടുവില്‍ എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് വൈകുന്നേരത്തോടെ അവര്‍ ആശുപത്രി വിട്ടു.