സംസ്ഥാനത്ത് ഈ വര്‍ഷം തന്നെ 50,000 കാലികളെ ഇന്‍ഷ്വര്‍ ചെയ്ത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും കുലശേഖരപുരം മൃഗാശുപത്രിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ധനവിഹിതമായി 22.83 കോടി രൂപയാണ് ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. അപകടങ്ങളില്‍ പെടുന്ന കര്‍ഷകര്‍ക്ക് ചികിത്സാ ധനസഹായമായി അഞ്ച് ലക്ഷം രൂപ വരെ പുതിയ പദ്ധതിയിലൂടെ ലഭ്യമാക്കും. ആകസ്മിക നഷ്ടങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ പദ്ധതി മുഖേന കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച കുലശേഖരപുരം മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി ഡെപ്യൂട്ടി മാനേജര്‍ നിജ വിജയകുമാര്‍, ഇന്‍ഷ്വറന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ എന്നിവര്‍ ധാരണപത്രം ഏറ്റുവാങ്ങി. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. നാസര്‍ അധ്യക്ഷനായി.