വ്യത്യസ്ത മേഖലകളിൽ അനിതര സാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രചോദനം നൽകുന്നതിനുമായി സംസ്ഥാന തലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന ‘ഉജ്ജ്വലബാല്യം പുരസ്കാരം’ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർമ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളെയും, ഭിന്നശേഷി കുട്ടികളെയും കൂടി പ്രത്യേക വിഭാഗമായി ഉൾപ്പെടുത്തി ഉജ്ജ്വലബാല്യം പുരസ്കാരം നൽകി വരുന്നു.
കുട്ടികളെ 6 വയസ് മുതൽ 11 വയസ് വരെ, 12 വയസ് മുതൽ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതു വിഭാഗത്തിനും, ഭിന്നശേഷി വിഭാഗത്തിനും, പ്രത്യേകം പുരസ്കാരം നൽകുന്നു. ഓരോ ജില്ലയിൽ നിന്നും മുകളിൽ പറഞ്ഞ വിഭാഗത്തിൽപ്പെട്ട ആകെ 4 കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുക. 25,000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജില്ലാതലത്തിൽ ജില്ലാ കലക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 14 ജില്ലകളിൽ നിന്നുമായി 2024ലെ ഉജ്ജ്വലബാല്യം പുരസ്കാരത്തിനായി 51 കുട്ടികളെ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. വിശദവിവരങ്ങൾക്ക് ജില്ലാ ശിശുസംരക്ഷണ ഓഫീസർമാരെ ബന്ധപ്പെടണം.
