ആലപ്പുഴ നഗരത്തിലെ എബിസി സെന്റർ നിർമ്മാണം 90 ശതമാനം പൂർത്തിയായി

ജില്ലയിലെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾക്കുമായി ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിൽ ആരംഭിച്ച അനിമൽ ബർത്ത് കൺട്രോൾ (എബിസി) സെന്ററിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നു. സെന്ററിന്റെ പ്രവർത്തനം പത്താം മാസത്തിലേക്ക് അടുക്കുമ്പോൾ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം 853 നായ്ക്കളെയാണ് ഇവിടെ വന്ധ്യംകരണം നടത്തിയത്.

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 38,24,000 രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച എബിസി സെന്റർ മാര്‍ച്ച് 27ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയാണ് ഉദ്ഘാടനം ചെയ്തത്. 840 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രധാന കെട്ടിടം, അനുബന്ധ സൗകര്യങ്ങൾക്ക് നിർമ്മിച്ചിരിക്കുന്ന ഷെഡുകൾ, 50 നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകൾ എന്നിവ ഉൾപ്പെടെയാണ് സെന്റർ ഒരുക്കിയിട്ടുള്ളത്. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളങ്ങര മൃഗാശുപത്രിക്ക് സമീപമാണ് സെന്റർ. കഞ്ഞിക്കുഴി ബ്ലോക്കിനാണ് നിർവഹണ ചുമതല. കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്ക് പഞ്ചായത്തുകളിലെയും ചേർത്തല നഗരസഭയിലെയും തെരുവ് നായ്ക്കളെയാണ് സെന്ററിൽ വന്ധ്യംകരിക്കുന്നത്.

വെറ്റിനറി സർജൻ ഡോ. പി എസ് ശ്രീജയുടെ നേതൃത്വത്തിലാണ് സെന്ററിലെ ശസ്ത്രക്രിയകൾ നടക്കുന്നത്. സഹായത്തിനായി ഒരു ഓപ്പറേഷൻ തീയേറ്റർ അസിസ്റ്റന്റ്, നാല് ഹെൽപ്പർമാർ, ഒരു ശുചീകരണ തൊഴിലാളി എന്നിവരുമുണ്ട്. തെരുവ് നായ്ക്കളെ പിടിക്കുന്നതിനായി ആറ് പേർ അടങ്ങിയ ഒരു നായപിടുത്ത സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവർ പിടിച്ചു കൊണ്ടുവരുന്ന നായകളെ കൃത്യമായ നിരീക്ഷണത്തിനുശേഷം
ശസ്ത്രക്രിയ നടത്തി സെന്ററിലെ കൂടുകളിലേക്ക് മാറ്റി പരിപാലിക്കും. അഞ്ചു ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ചതിനു ശേഷം കൊണ്ടുവന്ന സ്ഥലത്തുതന്നെ തിരിച്ചെത്തിക്കും. ഇവയെ തിരിച്ചറിയാനായി നായ്ക്കളുടെ ചെവിയിൽ അടയാളവും പതിപ്പിക്കും.
പകർച്ചവ്യാധിയുള്ള നായ്ക്കളെ ചികിത്സ നടത്തി മാത്രമേ തിരിച്ചുവിടൂ. ആന്റിബയോട്ടിക് ചികിത്സയും പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പും നൽകും. ഇവയ്ക്കുള്ള ഭക്ഷണവും സെന്ററിൽ നിന്ന് തന്നെയാണ് നൽകുക. ശസ്ത്രക്രിയ നടത്തിയ നായകളുടെ പരിചരണത്തിനായി രാത്രികാലങ്ങളിൽ ഒരു സഹായിയുടെ സേവനവും സെന്ററിലുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭ സീ വ്യൂ വാർഡിൽ നിർമിക്കുന്ന എബിസി സെന്ററിന്റെ നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലേക്ക് അടുക്കുകയാണ്. പ്രധാന കെട്ടിടത്തിന്റെയും നായ്ക്കളുടെ കൂടുകൾ സ്ഥാപിക്കാനുള്ള ഒരു ഷെഡ്ഡിന്റെയും നിർമ്മാണം ഉൾപ്പെടെ 90 ശതമാനം പ്രവർത്തികളും പൂർത്തിയായി. കൂടുകൾ സ്ഥാപിക്കാനുള്ള രണ്ടാമത്തെ ഷെഡ്ഡിന്റെ നിർമാണവും അവസാനഘട്ട പണികളും മാത്രമാണ് ബാക്കിയുള്ളത്. ആലപ്പുഴ നഗരസഭയിലെയും അമ്പലപ്പുഴ, കുട്ടനാട് ബ്ലോക്കുകളിലെയും തെരുവ് നായ്ക്കളെയാണ് ഇവിടെ വന്ധ്യംകരിക്കാൻ ലക്ഷ്യമിടുന്നത്. സെന്ററിന്റെ മുഴുവൻ പണികളും പൂർത്തിയായാൽ ഉടൻ തന്നെ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും അധികം വൈകാതെ തന്നെ ആലപ്പുഴ നഗരത്തിൽ എബിസി സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള എല്ലാ നടപടികളും ദ്രുതഗതിയിൽ സ്വീകരിച്ചു വരികയാണെന്നും ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജെ. സുൽഫിക്കർ പറഞ്ഞു.