തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. എസ്‌ഐആര്‍നടപടികളുടെ ഭാഗമായി ആകെ  43230 ഹിയറിങ്  നോട്ടീസുകളാണ് തയ്യാറാക്കിയത്.  ഇതില്‍ 17670 നോട്ടീസുകള്‍ വിതരണം  ചെയ്തതായും ജില്ലാ കളക്ടര്‍ പറഞ്ഞു. 19797 പേര്‍ക്ക് കൂടി ഹിയറിങ് നോട്ടീസുകള്‍ തയ്യാറാക്കും. ഉന്നതികളില്‍ ഹിയറിങ് നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍  റോള്‍ ഒബ്‌സെര്‍വര്‍ എം.ജി. രാജമാണിക്യം നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ആകെ വോട്ടര്‍മാരില്‍ 3,26,935 പേര്‍ 2002ലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവരാണെന്ന് എസ്. ഐ. ആര്‍ നടപടികളിലൂടെ സ്ഥിരീകരിച്ചു. 2,58,775 പേരുടെ അടുത്ത ബന്ധുക്കള്‍  2002ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.  18,777 വോട്ടര്‍മാര്‍ക്കാണ് 2002 ലെ വോട്ടര്‍ പട്ടികയില്‍ സ്വന്തം പേരോ അടുത്ത ബന്ധുക്കളുടെ പേരോ ഇല്ലാത്തത്. ജില്ലയില്‍ ആകെ 53779 പേരാണ് എ. എസ്. ഡി ലിസിറ്റില്‍ ഉള്‍പ്പെട്ട് കരട് വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായത്.

പുതിയതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. 22720 പേരാണ്  പുതുതായി പേര് ചേര്‍ക്കാനുള്ള ഫോം 6 ഇതുവരെ സമര്‍പ്പിച്ചത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ ജില്ലയിലെ 37,223 പേരുടെ ഫോമുകള്‍ തിരികെ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു.
ഇവരില്‍ 13704 പേര്‍ മരണപ്പെട്ടവരും 14372 പേര്‍ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥിരമായി താമസം മാറിയവരുമാണ്. 2621 പേര്‍  വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേരുള്ളവരാണ്.6008 പേരെകണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഫോം വാങ്ങാനോ തിരികെ നല്‍കാനോ വിസമ്മതിച്ചത് ഉള്‍പ്പെടെയുള്ള  കാരണങ്ങളാല്‍ 518 പേരുടെ വിവരശേഖരണവും സാധ്യമായിട്ടില്ലെന്ന് കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കളക്ടര്‍ വിശദീകരിച്ചു. കരട് പട്ടികയില്‍ജില്ലയിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 6,04,819 ആയി. ഇതില്‍ 2,96,168 പുരുഷന്‍മാരും 3,08,649 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ് ഉള്‍പ്പെടുന്നത്.  കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ ജനുവരി 30 വരെ സമര്‍പ്പിക്കാം. എന്യൂമറേഷന്‍ ഫോമുകളിലെ തീരുമാനങ്ങള്‍, പരാതി തീര്‍പ്പാക്കല്‍ എന്നിവ ഫെബ്രുവരി 14 വരെ നടക്കും.
ഫെബ്രുവരി 21ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഇതിന് ശേഷവും നിയമസഭാ തെരഞ്ഞെടുപ്പിന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും മാറ്റങ്ങള്‍ വരുത്താനും അവസരമുണ്ടാകും.
കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍  സബ് കളക്ടര്‍ അതുല്‍ സാഗര്‍,  അസിസ്റ്റന്റ് കളക്ടര്‍ പി.പി അര്‍ച്ചന, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ നിജു കുര്യന്‍,  ഡെപ്യൂട്ടി കളക്ടര്‍ (എല്‍. ആര്‍) കെ. മനോജ് കുമാര്‍,  ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) എം.കെ ഇന്ദു, ഉദ്യോഗസ്ഥര്‍,  രാഷ്ട്രീയ പാര്‍ട്ടി  പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു