ദേശീയ ഇലക്ഷൻ കമ്മീഷൻ്റെ 2025-ലെ മികച്ച ഇന്നവേറ്റീവ് വോട്ടർ അവയർനെസ് ഇനിഷ്യേറ്റീവ് അവാർഡ് ജില്ലയ്ക്ക്. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടപ്പാക്കിയ വോട്ടർ ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് അംഗീകാരത്തിന് അർഹമാക്കിയത്. ജില്ലയിലെ പ്രാദേശിക, ഗോത്ര മേഖലകളിലെ വോട്ടർമാരെ ലക്ഷ്യമാക്കിയാണ് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്. ജില്ലയിലെ ആകെ വോട്ടർമാരിൽ 51.03 ശതമാനം സ്ത്രീകളാണ്. പട്ടികവർഗ്ഗ ജനസംഖ്യയുടെ 36 ശതമാനവും ജില്ലയിലാണ്. ബോധവത്ക്കരണത്തിന്റെ ഭാഗമായി ജില്ലയിലുടനീളം 300 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച വോട്ടേഴ്‌സ് പ്ലെഡ്ജിൽ ഒരു ലക്ഷം പേരാണ് പങ്കെടുത്തത്. വോട്ടിങിൻ്റെ പ്രാധാന്യത്തിൽ ഊന്നി ദീപപ്രയാണ മെഴുകുതിരി റാലിയും സംഘടിപ്പിച്ചു.
ആദ്യമായി വോട്ട് ചെയ്യുന്നവരെയും കുറഞ്ഞ പങ്കാളിത്തമുള്ള ഗ്രൂപ്പുകളെയും ലക്ഷ്യമാക്കി കേന്ദ്രീകൃത ഇടപെടലുകൾ നടപ്പാക്കി.
യുവജനങ്ങളെ ലക്ഷ്യമാക്കി വോയ്‌സസ് ഓഫ് ടുമാറോ, ക്യാമ്പ്സ് വോട്ട് മാറ്റേഴ്‌സ് തുടങ്ങിയ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. റൂട്സ് ഓഫ് ബാലറ്റ്സ് പട്ടികവർഗ്ഗ വിഭാഗത്തെയും പിന്നാക്ക ഗോത്ര സമൂഹത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് സജീവമായി ഉൾപ്പെടുത്തി.
പ്രാദേശിക മാധ്യമങ്ങളുടെയും സാംസ്കാരിക ഉപകരണങ്ങളുടെയും സഹായത്തോടെ ആശയ വിനിമയത്തിന് പ്രധാന്യം നൽകി. ഗോത്ര മേഖലകളിലെ ഭാഷാ തടസങ്ങൾ മറികടക്കാൻ പണിയ ഭാഷയിൽ തയ്യാറാക്കിയ വോട്ടർ ബോധവത്ക്കരണ വീഡിയോ 1.5 ദശലക്ഷം കാഴ്ചക്കാരിലേക്ക് എത്തിച്ചു. പരമ്പരാഗത നാടോടി ഗാനങ്ങളിലൂടെ ആദിവാസി വാസസ്ഥലങ്ങളിലേക്ക് ഫലപ്രദമായ സന്ദേശം എത്തിക്കാൻ കഴിഞ്ഞു.
ഊര് ഫെസ്റ്റ്, ഫ്ലാഷ് മോബുകൾ, ദേശീയ ക്രിക്കറ്റ് താരം സജ്ന സജീവനെ ഉൾപ്പെടുത്തി നടത്തിയ വോട്ടർ ബോധവത്കരണം കൂടുതൽ ആകർഷകമാക്കി. ക്യു ടോക്ക്, ടീ ചാറ്റ് വിത്ത് ബി.എൽ.ഒ, നൈറ്റ് വിത്ത് ബി.എൽ.ഒ എന്നിവയുൾപ്പെടെ നൂതനമായ സ്വീപ്പ് ഇടപെടലുകൾ സജീവ പങ്കാളിത്തം ഉറപ്പാക്കി.
എസ്.ഐ.ആർ പ്രക്രിയയിൽ സാങ്കേതിക സഹായം ഫലപ്രദമായി ഉപയോഗിച്ച് ജില്ലയിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കി. 120 ഇഎൽസി പ്രവർത്തകരുടെ പിന്തുണയോടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി, എസ് ഐ ആർ വിജയകരമായി പൂർത്തിയാക്കുന്ന കേരളത്തിലെ രണ്ടാമത്തെ ജില്ലയാണ് വയനാട്.
