തരൂര്‍ നിയോജക മണ്ഡലത്തില്‍ വടക്കനാട് പത്തനാപുരം റോഡിലെ പത്തനാപുരം പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
8.82 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 78 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് 26.00 മീറ്റര്‍ നീളമുള്ള മൂന്ന് സ്പാനുകള്‍, രണ്ട് പിയറുകള്‍, രണ്ട് അബട്ട്മെന്റുകള്‍, പ്രീ-ലെസിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഗര്‍ഡറുകളും ഉള്‍പ്പെടുന്ന ശാസ്ത്രീയമായ നിര്‍മ്മാണരീതിയാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് പാലത്തിന്റെ രൂപകല്പന. 7.50 മീറ്റര്‍ വീതിയുള്ള കാരിയേജ് വേയും ഒന്നര മീറ്റര്‍ വീതിയുള്ള നടപ്പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലും കൂടി 152 മീറ്റര്‍ നീളത്തിലാണ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ക്രാഷ് ബാരിയര്‍, സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍, ഡി എല്‍ പി ബോര്‍ഡുകള്‍, ലൈറ്റിങ്ങുകള്‍, റോഡ് മാര്‍ക്കിങ്, സ്റ്റഡ് പതിക്കല്‍ തുടങ്ങിയവും നിര്‍മാണത്തില്‍ ഉള്‍പ്പെടും.

നിലവില്‍ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ എല്ലാം പൂര്‍ത്തീകരിക്കുകയും അപ്പ്രോച് റോഡ് ഫില്ലിങ് പ്രവൃത്തികള്‍ പുരോഗമിക്കുകയുമാണ്. 2026 ഫെബ്രുവരി ഏഴിനകം ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പാലത്തിന്റെ ഉദ്ഘാടനം എത്രയും വേഗം നടത്താവുന്ന രീതിയിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.