മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കടകള്‍, സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വേഗത്തില്‍ വിതരണം ചെയ്യുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന 178 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള നറുക്കെടുപ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നറുക്കെടുപ്പ് സുതാര്യവും കൃത്യതയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തിയത്. ഗുണഭോക്താക്കള്‍ നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കുന്ന വീടുകള്‍ മറ്റു ഗുണഭോക്താക്കള്‍ക്ക് വെച്ചു മാറാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടൗണ്‍ഷിപ്പില്‍ വീടുകള്‍ കൈമാറുന്നത്. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന 410 വീടുകള്‍ക്കും കൃത്യമായ ഡിജിറ്റല്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ട്. ടൗണ്‍ഷിപ്പിലെ ഒന്നാം സോണിലെ 115 വീട്, മൂന്നാം സോണിലെ 30 വീട്, നാലാം സോണിലെ 33 വീടുകളുമാണ് നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കള്‍ക്ക് ഉറപ്പാക്കിയത്. മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ ടി. സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ടൗണ്‍ഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെ.ഒ അരുണ്‍, എ.ഡി.എം കെ.എസ് അനില്‍കുമാര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഹംസ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.