കണ്ണൂർ നഗര റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി.

എട്ടുമാസത്തിനുളളൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. 11 കോറിഡോറുകൾക്ക് 401.69 കോടി രൂപയുടെ ഭരണാനുമതിയായി. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വരുന്ന കൂടുതൽ ചെലവുകൾ സംബന്ധിച്ച് ജില്ലാ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

രണ്ടു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആന്വിറ്റി മോഡിലായിരിക്കും നിർമാണം. നിർമാണപ്രവർത്തനം ത്വരിതപ്പെടുത്താൻ സ്‌പെഷ്യൽ ഓഫീസറെ നിയമിക്കാനും യോഗം തീരുമാനിച്ചു.

ചാലാട്-പള്ളിക്കുന്ന്-കുഞ്ഞിപ്പള്ളി റോഡ്, പൊടിക്കുണ്ട് -കൊറ്റാളി, മിനി ബൈപാസ്, പ്ലാസാ ജംഗ്ഷൻ-ജെടിഎസ്, തയ്യിൽ-തേക്കില പീടിക, കുഞ്ഞിപ്പള്ളി-പുല്ലൂപ്പി, കക്കാട്-മുണ്ടയാട്, ജെയിൽ റോഡ്, ഇന്നർ റിംഗ് റോഡ് എന്നിവയാണ് വികസിപ്പിക്കുക.

യോഗത്തിൽ മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ധനകാര്യ സെക്രട്ടറി മനോജ് ജോഷി, പിഡബ്ല്യൂഡി സെക്രട്ടറി കമലവർദ്ധന റാവു, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ പങ്കെടുത്തു.