പ്രളയം: ക്ഷീരകർഷകർക്കും കച്ചവടക്കാർക്കും ജീവിതോപാധി വായ്പയ്ക്ക് പദ്ധതി

പ്രളയബാധിത / ഉരുൾപൊട്ടൽ ബാധിതമായി പ്രഖ്യാപിച്ച 1,260 വില്ലേജുകളിലെ ക്ഷീരകർഷകർക്കും പൗൾട്രി കർഷകർക്കും അലങ്കാര പക്ഷി കർഷകർക്കും തേനീച്ച കർഷകർക്കും ചെറുകിട-ഇടത്തര വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കും കടകൾക്കും ‘ഉജ്ജീവന വായ്പാപദ്ധതി’ എന്ന പേരിൽ ജീവിതോപാധി പുനരാരംഭിക്കുന്നതിന് പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുളള പണം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.

ജീവിതോപാധി പുനരാരംഭിക്കുന്നതിന് ദുരന്തബാധിതർ വാണിജ്യബാങ്കുകളിൽ നിന്നോ സഹകരണ ബാങ്കുകളിൽ നിന്നോ എടുക്കുന്ന വായ്പയുടെ മാർജിൻ മണിയായി രണ്ടുലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) അനുവദിക്കും. പ്രവർത്തനമൂലധനം മാത്രം വായ്പയായി എടുക്കുന്നവർക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ (ഏതാണോ കുറവ് അത്) മാർജിൻ മണിയായി അനുവദിക്കും. പ്രവർത്തനമൂലധനത്തിനു മാത്രം വായ്പ എടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് 9 ശതമാനം നിരക്കിൽ പലിശ സബ്‌സിഡി (ഇന്ററസ്റ്റ് സബ്‌വെൻഷൻ) നൽകും.

ഈ പദ്ധതിയുടെ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് 2018-ലെ പ്രളയത്തിലെ നഷ്ടത്തിന് വായ്പ എടുത്ത (പത്തു ലക്ഷം രൂപ വരെയുളള വായ്പ) ദുരന്തബാധിതർക്ക് ഒരു വർഷത്തേക്ക് 9 ശതമാനം നിരക്കിൽ പലിശ സബ്‌സിഡി അനുവദിക്കും. പദ്ധതി ഉപയോഗപ്പെടുത്താനുളള കാലാവധി 2019 മാർച്ച് 31 വരെയായിരിക്കും.

ഓരോ വിഭാഗത്തിന്റെയും വായ്പാ അപേക്ഷകൾ ബാങ്കുകളിലേക്ക് ശുപാർശ ചെയ്യുന്നതിന് അതത് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.

കിസാൻ കാർഡ് ഉള്ളവരെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തും. വായ്പ കൃത്യമായി തിരിച്ചടക്കുന്നവർക്ക് 4 ശതമാനം പലിശ സബ്‌സിഡി അനുവദിക്കാനും തീരുമാനിച്ചു.

തസ്തികകൾ

കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എമർജൻസി മെഡിസിൻ വിഭാഗം തുടങ്ങുന്നതിന് 17 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ഇടുക്കി ജില്ലയിലെ ചിത്തിരപുരത്ത് സർക്കാർ ഐടിഐ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. ഡ്രാഫട്‌സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ എന്നീ ട്രേഡുകളുടെ രണ്ടു യൂണിറ്റുകൾ വീതം അനുവദിക്കും. ഇതിനായി 8 തസ്തികകൾ സൃഷ്ടിക്കും. ഐടിഐക്കുളള സ്ഥലവും കെട്ടിടവും തദ്ദേശസ്വയംഭരണ സ്ഥാപനം ലഭ്യമാക്കണം.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ സ്ഥാപിക്കുന്നതിന് തിരുവനന്തപുരം സെൻട്രൽ ജയിൽ പരിസരത്ത് 10.15 ആർ സ്ഥലം 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തിക്കൊണ്ടാണ് ഭൂമി കൈമാറുക.

ജലസേചനവകുപ്പിലെ 944 എസ്.എൽ.ആർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാൻ തീരുമാനിച്ചു.

കണ്ണൂരിലെ സ്‌പെഷ്യൽ തഹസിൽദാർ എയർപോർട്ട് യൂണിറ്റ് ഒന്നിലെ ഏഴ് തസ്തികകൾക്ക് രണ്ടു വർഷത്തേക്ക് തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

2006 ഐ.എഫ്.എസ് ബാച്ചിലെ വിജയാനന്ദൻ, ആർ. കമലഹാർ, പി.പി. പ്രമോദ് എന്നിവരെ സെലക്ഷൻ ഗ്രേഡ് പദവിയിലേക്കുള്ള പ്രൊമോഷൻ പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

2001 ഐ.എഫ്.എസ് ബാച്ചിലെ പത്മാമഹന്ദിയെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് പദവിയിലേക്കുളള പ്രൊമോഷൻ പാനലിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.

റീബിൽഡ് കേരള ഇനീഷ്യേറ്റീവ് സെക്രട്ടറിയേറ്റ് രൂപീകരിക്കുന്നതിന് പൊതുഭരണ സെക്രട്ടറിയേറ്റിലെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിൽ ഒരു അഡീഷണൽ സെക്രട്ടറിയുടെയും ഒരു സെക്ഷൻ ഓഫീസറുടെയും മൂന്ന് അസിസ്റ്റന്റുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

മുഖാരി/മുവാരി സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഈ തീരുമാനം.

നിയമനങ്ങൾ-മാറ്റങ്ങൾ

ആസുത്രണ-സാമ്പത്തികകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയെ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിച്ചു. കോസ്റ്റൽ ഷിപ്പിംഗ് ആന്റ് ഇൻലാന്റ് നാവിഗേഷന്റെ അധിക ചുമതല അദ്ദേഹം വഹിക്കും.

തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസിന് തുറമുഖം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം എന്നീ വകുപ്പുകളുടെ അധിക ചുമതല നൽകി.

ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയ്തിലകിനെ ആസുത്രണ-സാമ്പത്തികകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആസുത്രണ ബോർഡ് മെമ്പർ സെക്രട്ടറി, പൊതുഭരണം, യുവജനകാര്യം എന്നീ വകുപ്പുകളുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.

രാജൻ എൻ ഖൊബ്രഗഡെയെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചു. ആയുഷ് വകുപ്പിന്റെ അധിക ചുമതല കൂടി വഹിക്കും.

ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറായി ടിങ്കുബിസ്വാളിനെ നിയമിച്ചു.

ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ യു.വി. ജോസിന് ലൈഫ് മിഷൻ സി.ഇ.ഒയുടെ അധിക ചുമതല നൽകി.

ലേബർ കമ്മീഷണർ എ. അലക്‌സാണ്ടറിനെ കൊല്ലം സബ് കലക്ടറായും പാലക്കാട് സബ് കലക്ടർ ആസിഫ് കെ. യുസഫിനെ തലശ്ശേരി സബ് കലക്ടറായും നിയമിച്ചു.

എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടർ എസ്. ചന്ദ്രശേഖറിന് ലേബർ കമ്മീഷണറുടെ അധിക ചുമതല കൂടി നൽകി.