22-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്കായി വിവിധ തിയേറ്ററുകളില്‍ ഒരുക്കിയിരിക്കുന്നത് 8848 സീറ്റുകള്‍. ചലച്ചിത്രാസ്വാദനത്തിന്റെ പുത്തനനുഭവങ്ങള്‍ സമ്മാനിക്കാന്‍ തീര്‍ത്തും ഡിജിറ്റലൈസ് ചെയ്ത സ്‌ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഓപ്പണ്‍ തിയേറ്ററായ നിശാഗന്ധിയാണ് കൂടുതല്‍ സീറ്റുകളുള്ള പ്രദര്‍ശന വേദി. 2500 സീറ്റുകളാണ് ഇവിടെയുള്ളത്. മുഖ്യവേദിയായ ടാഗോറില്‍ 902 സീറ്റുകളും ധന്യ, രമ്യ എന്നീ തിയേറ്ററുകളിലായി 1272 സീറ്റുകളും, ന്യൂ തിയേറ്ററിലെ മൂന്ന് സ്‌ക്രീനുകളിലുമായി 918 സീറ്റുകളുമാണുള്ളത്. കൈരളി, ശ്രീ, നിള എന്നിവയിലായി 1013 സീറ്റുകളുമുണ്ട്. കലാഭവന്‍ തിയേറ്ററില്‍ 410 പേര്‍ക്കും  കൃപയില്‍ 325 പേര്‍ക്കും സിനിമ കാണാന്‍ സൗകര്യമുണ്ട്. അധികമായി എത്തുന്ന ആയിരം ഡെലിഗേറ്റുകളെ കൂടി ഉള്‍പ്പെടുത്താന്‍ കഴിയത്തക്ക വിധമാണ് സ്‌ക്രീനുകളുടെ ക്രമീകരണം. ജൂറിക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ഏരീസ് പ്ലക്‌സില്‍ പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
ക്യൂ നില്‍ക്കാതെ തന്നെ ഭിന്നശേഷിക്കാര്‍ക്കും എഴുപത് കഴിഞ്ഞവര്‍ക്കും തിയേറ്ററുകളില്‍ പ്രവേശനം നല്‍കും. ഭിന്നശേഷിക്കാര്‍ക്കായി തിയേറ്ററുകളില്‍ റാമ്പ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.