ഡെങ്കിപ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം,ആരോഗ്യ കേരളം ഇടുക്കി, ശാന്തന്‍പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സഞ്ചു റ്റി ഷൈന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ജോബിന്‍ ജി ജോസഫ് പ്രതിരോധത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് വിശദീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ഷെറിന്‍ എം. ആര്‍ ഡെങ്കിപ്പനി രോഗലക്ഷണങ്ങള്‍, പ്രതിരോധം, ഉറവിട നശീകരണത്തിന്റെ പ്രാധാന്യം എന്നിവയെ സംബന്ധിച്ച് ക്ലാസുകള്‍ നയിച്ചു.

ടെക്നിക്കല്‍ അസിസ്റ്റന്റ് ഷിജു റ്റി.കെ, എം സി എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഷൈല ജോര്‍ജ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ ഷൈലാ ഭായി വി. ആര്‍, ശാന്തന്‍പാറ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുമാര്‍ദാസ, രാജാക്കാട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഷ, ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, ആശമാര്‍ എന്നിവര്‍ പങ്കെടുത്തു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡ് തലത്തില്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സംഘടിപ്പിച്ചു വരുന്നു.

എന്താണ് ഡെങ്കിപ്പനി?
ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

രോഗലക്ഷണങ്ങള്‍
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍

പ്രതിരോധ മാര്‍ഗങ്ങള്‍
റബര്‍ ടാപ്പിങ് ചിരട്ടകള്‍, കൊക്കോ തോടുകള്‍, കമുകിന്റെ പോളകള്‍, വീടിന്റെ സണ്‍ ഷെയ്ഡുകള്‍, വെള്ളം നിറച്ച അലങ്കാര കുപ്പികള്‍ ഉപയോഗശൂന്യമായ ടാങ്കുകള്‍, ടയറുകള്‍, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍,പാറയുടെ പൊത്തുകള്‍, മുളങ്കുറ്റികള്‍, കുമ്പിള്‍ ഇലകളോടുകൂടിയ ചെടികള്‍, മരപ്പൊത്തുകള്‍ തുടങ്ങി ഒരു സ്പൂണില്‍ താഴെ വെള്ളം പോലും ഒരാഴ്ചതുടര്‍ച്ചയായി കെട്ടി നില്‍ക്കുകയാണെങ്കില്‍ ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരുന്ന സാഹചര്യം ഉണ്ടാവാനിടയുള്ളതിനാല്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തണം.
ആഴ്ചയില്‍ ഒരു ദിവസം (വെള്ളി-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ശനി-ഓഫീസുകള്‍, ഞായര്‍-വീടുകള്‍) എന്നീ ക്രമത്തില്‍ ഡ്രൈഡേ ആചരിക്കണം. പനി ഉണ്ടായാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. സ്വയംചികിത്സ ഒഴിവാക്കുകയും ചെയ്യണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.