നിയമനങ്ങൾ/മാറ്റങ്ങൾ

പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധന റാവുവിന് ഉദ്യോഗസ്ഥഭരണ പരിഷ്‌കാര വകുപ്പിന്റെ അധിക ചുമതല നൽകാൻ തീരുമാനിച്ചു.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സി.എം.ഡി. സഞ്ജീവ് കൗശിക് നിലവിലുളള അധിക ചുമതലകൾക്കു പുറമെ ധനകാര്യ (എക്‌സ്‌പെൻഡിച്ചർ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതല കൂടി വഹിക്കും.

വ്യവസായ വകുപ്പ് സെക്രട്ടറി സഞ്ജയ് എം. കൗൾ പരിശീലനത്തിന് പോകുന്ന മുറയ്ക്ക് ധനകാര്യ (എക്‌സ്‌പെൻഡിച്ചർ) വകുപ്പ് സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫിനെ കെ.എസ്.ഐ.ഡി.സി എം.ഡി.യായി മാറ്റി നിയമിക്കാൻ തീരുമാനിച്ചു. ഡോ. ഷർമിള മേരി ജോസഫ് വ്യവസായ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല വഹിക്കും.

കെ.എസ്.ടി.പി. പ്രൊജക്ട് ഡയറക്ടർ ആനന്ദ് സിംഗിന് റോഡ് ഫണ്ട് ബോർഡ് സി.ഇ.ഒയുടെ അധിക ചുമതല നൽകും.

ഡോ. രത്തൻ യു കേൽക്കറിനെ കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല നൽകും.

കോട്ടയം ജില്ലാ കലക്ടർ ബി.എസ്. തിരുമേനിയെ ഹയർസെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കും. അദ്ദേഹം എൻട്രൻസ് എക്‌സാമിനേഷൻ കമ്മീഷണറുടെ അധിക ചുമതല വഹിക്കും.

ഹയർസെക്കന്ററി ഡയറക്ടർ പി.കെ. സുധീർ ബാബുവിനെ കോട്ടയം ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.

സംസ്ഥാനത്തെ മികച്ച 2000 പ്രൊഷണൽ കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റ് ഫിബ്രുവരി 7-ന് കുസാറ്റിന്റെ കൊച്ചി ക്യാമ്പസിൽ നടത്തുന്നതിന് അംഗീകാരം നൽകി.

2018-ലെ കേരള സർവകലാശാല (സെനറ്റിന്റെയും സിൻഡിക്കേറ്റിന്റെയും താൽക്കാലിക ബദൽ ക്രമീകരണം) ഓർഡിനൻസ് കരട് അംഗീകരിച്ചു. ഓർഡിനൻസ് വിളംബരം ചെയ്യുവാൻ ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ബില്ലായി പാസ്സാക്കാൻ സാധിക്കാതിരുന്നതും ഇപ്പോൾ നിലവിലുളളതുമായ നാല് ഓർഡിനൻസുകൾ പുനർവിളംബരം ചെയ്യുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. 2018-ലെ കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓർഡിനൻസ്, 2018-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (വഖഫ് ബോർഡിന്റെ കീഴിലുളള സർവ്വീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ഓർഡിനൻസ്, 2018-ലെ കേരള സഹകരണ ആശുപത്രി കോംപ്ലക്‌സും മെഡിക്കൽ സയൻസസ് അക്കാദമിയും (നടത്തിപ്പും ഭരണ നിർവ്വഹണവും ഏറ്റെടുക്കൽ) ഓർഡിനൻസ്, 2018-ലെ മദ്രാസ് ഹിന്ദുമത ധർമ്മ എൻഡോവ്‌മെന്റുകൾ (രണ്ടാം ഭേദഗതി) ഓർഡിനൻസ് എന്നീ ഓർഡിനൻസുകളാണ് പുനർവിളംബരം ചെയ്യുന്നതിനായി ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.

കേരളത്തിന്റെ പ്രളയക്കെടുതിയിലേക്ക് ശ്രദ്ധയാകർഷിച്ചുകൊണ്ട് കന്യാകുമാരി മുതൽ കാശ്മീർ വരെ സോളോ ബൈക്ക് റൈഡ് നടത്തുന്നതിനിടെ മധ്യപ്രദേശിൽ വാഹനാപകടത്തിൽ പരിക്കേറ്റ സ്വാതി ഷായ്ക്ക് എയർ ആംബുലൻസ് സേവനം ഉപയോഗിച്ചതിനും മറ്റുമായി 9,60,031 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു.

കാസർകോഡ് ജില്ലയിലെ പിലിക്കോട് പുതിയ സർക്കാർ ഐടിഐ അനുവദിക്കാൻ തീരുമാനിച്ചു. ഇവിടെ ഡ്രാഫറ്റ്‌സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, വെൽഡർ, ഇലക്‌ട്രോണിക് മെക്കാനിക് എന്നീ നാല് ട്രേഡുകളുടെ രണ്ടു യൂണിറ്റുകൾ വീതം അനുവദിച്ചു. ഇതിനായി 11 തസ്തികകളും സൃഷ്ടിച്ചു. രണ്ടു വാച്ച്മാൻ മാരെ കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസ് മെൻ ഡവലപ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷൻ കോർപ്പറേഷൻ മുഖേനയും ഒരു ശുചീകരണ തൊഴിലാളിയെ കുടുംബശ്രീ മുഖേനയും നിയമിക്കാൻ അനുമതി നൽകി.

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഫോറൻസിസ് മെഡിസിൻ വിഭാഗവുമായി ബന്ധപ്പെട്ട് മോർച്ചറി പ്രവർത്തനയോഗ്യമാക്കുന്നതിന് 4 ഫുൾടൈം സ്വീപ്പർമാരുടെ തസ്തികകൾ സൃഷ്ടിക്കും.

കായംകുളം, പാല, കോട്ടയം എന്നീ ലാന്റ് അക്വിസിഷൻ റയിൽവെ യൂണിറ്റുകളിലെ 49 തസ്തികകൾക്ക് 01-12-2018 മുതൽ രണ്ട് വർഷത്തേക്ക് തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

പട്ടികജാതി വികസന വകുപ്പിനു കീഴിൽ തൃശ്ശൂർ ചേലക്കരയിൽ പ്രവർത്തിക്കുന്ന റസിഡൻഷ്യൽ സ്‌കൂളിൽ ഒരു സീനിയർ സുപ്രണ്ട് തസ്തിക സൃഷ്ടിക്കും.

കൊല്ലം കർമ്മലാറാണി ട്രെയിനിംഗ് കോളേജിലെ അൺഎയ്ഡഡ് എം.എഡ് കോഴ്‌സ് എയ്ഡഡ് ആക്കി 10 തസ്തികകൾ സൃഷ്ടിച്ച 10-02-2016-ലെ മന്ത്രിസഭായോഗ തീരുമാനവും തുടർന്ന് പുറപ്പെടുവിച്ച ഉത്തരവും റദ്ദാക്കി.