ജില്ലാതല ബാലസംരക്ഷണ സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ തയ്യാറാക്കിയ ഏകീകൃത ഡിജിറ്റൽ ഡാഷ്ബോർഡ് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം.

കമ്മീഷന്റെ നേതൃത്വത്തിൽ ജില്ലകളിൽ നിന്ന് പ്രതിമാസാടിസ്ഥാനത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ സംയോജിപ്പിച്ചാണ് ഡാഷ്ബോർഡ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ കുട്ടികളുടെ സംരക്ഷണം, ബാലനീതി നിയമം, പോക്‌സോ കേസുകൾ, കുട്ടികളുടെ അവകാശ സംരക്ഷണം, പുനരധിവാസം, നിയമസഹായം, കേസുകളുടെ പുരോഗതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിലൂടെ ഏകോപിപ്പിച്ച് വിശകലനം ചെയ്യാനാകും.

ഇതുവരെ വിവിധ ജില്ലകളിൽ നിന്നുള്ള വിവരങ്ങൾ ഒരൊറ്റ ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമല്ലാത്തതിനാൽ സംസ്ഥാനതല അവലോകനത്തിനും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുതിയ ഡാഷ്ബോർഡ് ഈ പരിമിതി പരിഹരിച്ച് ബാലസംരക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനം തത്സമയം വിലയിരുത്തുന്നതിനും ജില്ലകളിൽ നിന്നുള്ള വിവരങ്ങൾ ഏകീകൃത രൂപത്തിൽ ലഭ്യമാക്കുന്നതിനും സഹായകമാകും. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും റിപ്പോർട്ടുകളും വിശകലനങ്ങളും എളുപ്പത്തിൽ തയ്യാറാക്കുന്നതിനും ഇത് ഉപകരിക്കും.

ചടങ്ങിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ 2025-26 വാർഷിക റിപ്പോർട്ട് കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് കൈമാറി. ‘ബാലാവകാശ കോൺക്ലേവ് റിപ്പോർട്ടും ശിപാർശകളും’, ‘ഭിന്നശേഷി കുട്ടികളുടെ ക്ഷേമം, സംരക്ഷണം – ശിപാർശകൾ’ എന്നീ പ്രസിദ്ധീകരണങ്ങളും മന്ത്രി പ്രകാശനം ചെയ്തു.

കമ്മീഷൻ ചെയർപേഴ്‌സൺ കെ വി മനോജ് കുമാർ, അംഗങ്ങളായ ബി മോഹൻ കുമാർ, ഡോ. എഫ് വിൽസൺ, ടി സി ജലജമോൾ, കെ കെ ഷാജു, രജിസ്ട്രാർ ടി പി കോമളവല്ലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.