കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലേക്ക് ഒരു കൊടുങ്കാറ്റായി വില്ലുവണ്ടി ഓടിച്ചു കയറിയ അയ്യൻകാളിയുടെ പ്രതിമയെ സാക്ഷിയാക്കി പുതിയൊരു നവോത്ഥാനത്തിന് തുടക്കം കുറിച്ച് തലസ്ഥാനത്തെ വീരാംഗനകൾ വൻമതിൽ തീർത്തു. നാടിനെ ഇരുട്ടിലേക്ക് വലിച്ചിടാൻ ശ്രമിക്കുന്ന ശക്തികൾക്ക് കടുത്ത താക്കീതായി മൂന്നു ലക്ഷത്തിലധികം വനിതകളാണ് തലസ്ഥാനത്ത് അണിനിരന്നത്.
കടമ്പാട്ടുകോണം മുതൽ വെള്ളയമ്പലം വരെ 43.5 കിലോമീറ്ററാണ് വനിതാ മതിൽ തീർത്തത്. പ്രധാനയിടങ്ങളിലെല്ലാം രണ്ടും മൂന്നും വരികളായി വനിതകൾ മതിലിൽ അണിനിരന്നു.
വൈകിട്ട് മൂന്നു മണിയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ മതിലിൽ അണിനിരക്കാനായി നിശ്ചയിച്ചു നൽകിയ സ്ഥലങ്ങളിലെത്തിയിരുന്നു. 3.45ന് ട്രയൽ റൺ നടന്നു. കൃത്യം നാലു മണിക്ക് വനിതകൾ റോഡിന്റെ ഇടതു വശത്തായി മതിൽ തീർത്തു. വനിതാ മതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റോഡിന്റെ മറുവശത്ത് പുരുഷൻമാരും മതിൽ സൃഷ്ടിച്ചു. തുടർന്ന് ഡോ.ടി. എൻ. സീമ പതിജ്ഞ ചൊല്ലിക്കൊടുത്തു.
വെള്ളയമ്പലത്ത് നടന്ന പൊതുസമ്മേളനം സി. പി. എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു. വനിതാ മതിലിന്റെ അവസാന കണ്ണിയും ബൃന്ദാകാരാട്ടായിരുന്നു.
പതിനായിരങ്ങളാണ് പൊതുസമ്മേളന വേദിയിലെത്തിയത്. വെള്ളയമ്പലം അയ്യങ്കാളി പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പഹാരം അണിയിച്ചു. ബൃന്ദാ കാരാട്ട്, ആനി രാജ എന്നിവർ പുഷ്പാർച്ചന നടത്തി. മന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രൻ, ഇ. പി. ജയരാജൻ എന്നിവർ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി, ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി. എസ്. അച്യുതാനന്ദൻ, ആനിരാജ, നവോത്ഥാന മൂല്യ സംരക്ഷണ  സമിതി കൺവീനർ പുന്നല ശ്രീകുമാർ എന്നിവർ പൊതുയോഗത്തിൽ സംബന്ധിച്ചു.
ഭാർഗവി തങ്കപ്പൻ, ബീനാപോൾ, വി. എസ്. അച്യുതാനന്ദന്റെ ഭാര്യ വസുമതി, മുഖ്യമന്ത്രിയുടെ ഭാര്യ കമല, സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, മറ്റു കുടുംബാംഗങ്ങൾ, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷാ തോമസ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ജില്ലാ കളക്ടർ കെ. വാസുകി, ഐ.പി. എസ് ഉദ്യോഗസ്ഥ നിശാന്തിനി, വനിതാശിശുവികസന വകുപ്പ് ഡയറക്ടർ ഷീബാ ജോർജ്, ഷീലാ തോമസ്, ഭാഗ്യലക്ഷ്മി, വിധു വിൻസെന്റ്, പുന്നല ശ്രീകുമാറിന്റെ ഭാര്യ ബീന, മകൾ ഗൗരിനന്ദന, സുജസൂസൻ ജോർജ്, രാധികാ രാജശേഖരൻ, ലക്ഷ്മിനായർ, ലക്ഷ്മി രാജീവ്, പി. എസ്. ശ്രീകല, ഡോ. മൃദുൽ ഈപ്പൻ, ധന്യാ രാമൻ, ക്യൂബയിൽ നിന്നുള്ള മിഷേൽ എന്നിവർ വനിതാ മതിലിന്റെ ഭാഗമായി. ധനമന്ത്രി തോമസ് ഐസക്കിന്റെ മക്കളായ സാറ, ഡോറ എന്നിവരും മതിലിൽ അണിനിരന്നു.
കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം. വി. ജയരാജൻ, സോമപ്രസാദ് എം. പി, സി. ദിവാകരൻ എം. എൽ. എ, മേയർ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, പന്ന്യൻ രവീന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി. ശിവൻകുട്ടി, ജി. ആർ. അനിൽ, കുമാർ സാഹ്‌നി എന്നിവരും ഐക്യദാർഢ്യം അറിയിച്ചെത്തിയിരുന്നു.
വനിതാ മതിലിൽ ആറ്റിങ്ങൽ മേഖലയിൽ പങ്കെടുത്തത് പതിനായിരങ്ങൾ. ആറ്റിങ്ങൽ എഞ്ചിനീയറിംഗ് കോളേജ് മുതൽ മംഗലപുരം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ആയിരക്കണക്കിനു സ്ത്രീകളാണ് അണിനിരന്നത്. അഡ്വ. എ. സമ്പത്ത് എം.പി പിന്തുണയുമായെത്തി.
ആറ്റിങ്ങൽ മുതൽ കോരാണി വരെ പതിനായിരങ്ങൾ മതിൽ തീർത്തു. ചിറയിൻകീഴ് മുൻ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ഒ.എസ് അംബിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോരാണി മുതൽ ചെമ്പകമംഗലം വരെ കോവളം മണ്ഡലത്തിൽ നിന്നുള്ളവർ അണി നിരന്നു. ഏഴ് മേഖലകളിലായി മതിൽ തീർത്ത വനിതകൾക്ക് ജനപ്രതിനിധികൾ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചെമ്പകമംഗലം മുതൽ മംഗലപുരം വരെ നേമം മണ്ഡലത്തിൽ നിന്നുള്ള 8,000  സ്ത്രീകൾ മതിൽ തീർത്തു. മംഗലപുരത്ത് നളന്ദ വായ്മൊഴിക്കൂട്ടം അവതരിപ്പിച്ച കലാപരിപാടികൾ വ്യത്യസ്തമായി.
വർക്കല മണ്ഡലത്തിൽ 20,000 സ്ത്രീകളാണ് വനിതാ മതിലിൽ അണിനിരന്നത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് തിരുവനന്തപുരം ജില്ലയുടെ തുടക്ക കേന്ദ്രമായ കടമ്പാട്ടുകോണത്ത് മതിലിന്റെ ആദ്യകണ്ണിയായി. കടമ്പാട്ടുകൊണം മുതൽ തട്ടുപാലം വരെ വർക്കല മണ്ഡലത്തിൽ നിന്നുള്ളവർ അണിനിരന്നു. 28-ാം കല്ലിൽ വർക്കല നഗരസഭാ ചെയർപേർസൻ ബിന്ദു ഹരിദാസും കടമ്പാട്ടുകോണത്ത് ഇലകമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. സുമംഗലയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുസമ്മേളനം വി ജോയ് എം എൽ എ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ആയിരക്കണക്കിന്  വനിതകളാണ് കല്ലമ്പലത്ത് മതിലിൽ അണിനിരന്നത്. ആനാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീജ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുയോഗം ഡി.കെ. മുരളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഹസീന, ജനാധിപത്യ മഹിളാ അസോസിയേഷൻ മണ്ഡലം സെക്രട്ടറി ചന്ദ്രിക രഘു, ആദിവാസി ക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ചിത്രകുമാരി തുടങ്ങിയവർ പങ്കെടുത്തു.
കേശവദാസപുരം-ഉള്ളൂർ മേഖലകളിൽ മതിലിന്റെ ഭാഗമായത് പതിനായിരങ്ങളാണ്. കേശവദാസപുരം ജംഗ്ഷനിൽ ബി. ഇന്ദിരാദേവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുട്ടട വാർഡ് കൗൺസിലർ ആർ.ഗീതാ ഗോപാൽ അധ്യക്ഷത വഹിച്ച യോഗം മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം ഡി.വസന്തകുമാരി ഉദ്ഘാടനം ചെയ്തു. മുൻ മേയർ ജെ. ചന്ദ്രിക പങ്കാളിയായി.
ഉള്ളൂരിൽ നടന്ന പൊതു സമ്മേളനത്തിൽ  കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കേരളാ മഹിളാ സംഘം നേതാവുമായ കെ.ദേവകി അധ്യക്ഷയായി. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമായ എം. ജി. മീനാംബിക സമ്മേളനം ഉദഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി യൂണിയൻ മുൻ വൈസ് ചെയർപേഴ്സൺ സോനാ റാണി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകർ, വിവിധ മഹിളാ സംഘടനാ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവർ ചരിത്ര മതിലിന്റെ ഭാഗമായി.
വനിതാ മതിലിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ഷൻ മുതൽ വെട്ടു റോഡ് വരെ ചരിത്ര മതിലിന്റെ ഭാഗമായത് പതിനായിരത്തോളം വനിതകൾ. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരിയും ജില്ലാ മഹിളാ അസോസിയേഷൻ പ്രസിഡന്റ് സബിത ഷൗക്കത്തലിയും പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികൾ സി.ഡി.എസ്. ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.കെ. പ്രീജ, നേമം ബ്ലോക്ക് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് അജിത, പഞ്ചായത്ത് മെമ്പർ ശോഭന തുടങ്ങിയവർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പാറശ്ശാല, കഴക്കൂട്ടം മണ്ഡലങ്ങളിൽ നിന്നും എത്തിയവർക്ക് വിവിധ ജനപ്രതിനിധികൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.