കൊച്ചി: മൂവാറ്റുപുഴ നഗരത്തിലൂടെ കടന്നു പോകുന്ന കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ കക്കടാശ്ശേരി മുതല്‍ കടാതി വരെയുള്ള ഭാഗത്തെ റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും 89-ലക്ഷം രൂപ അനുവദിച്ചു. എന്‍.എച്ചിലെ കക്കടാശ്ശേരി മുതല്‍ കടാതി വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 49-ലക്ഷം രൂപയും, ചാലിക്കടവ് ജംഗ്ഷനില്‍ ടൈല്‍ വിരിക്കുന്നതിന് 40-ലക്ഷം രൂപയും അടക്കമാണ് 89-ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.

കക്കടാശ്ശേരി കോതമംഗലം അടിമാലി റോഡ് വികസനത്തിന് 50- കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന് തുടര്‍ച്ചയായാണ് കക്കടാശ്ശേരി മുതല്‍ കടാതി വരെയുള്ള റോഡിലെ തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 49-ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.ചാലികടവ് ജംഗ്ഷനില്‍ വെള്ളകെട്ട് മൂലം റോഡ് തകരുന്നത് പതിവായിരിക്കുകയാണ്. റോഡില്‍ വന്‍ഗര്‍ത്തം രൂപപ്പെടുമ്പോള്‍ എന്‍.എച്ച്. അധികൃതര്‍ കുഴിയടയ്ക്കല്‍ നടത്താറാണ് പതിവ്. റോഡ് തകര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ അടക്കം അപകടത്തില്‍ പെടുന്നത് പതിവായിരുന്നു’ കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി തവണ കുഴികള്‍ അടച്ചെങ്കിലും വാഹനങ്ങള്‍ കടന്നു പോകുന്നതോടെ വന്‍ ഗര്‍ത്തങ്ങളായി മാറുകയായിരുന്നു. കുഴിയില്‍ നിന്നും തെറിച്ച് വീണ മെറ്റില്‍ റോഡില്‍ നിരന്നതോടെ നിരവധി ബൈക്ക് യാത്രക്കാര്‍  തെന്നി വീണ് പരിക്കേറ്റിരുന്നു. റോഡ് തകരുന്നത് പതിവായതോടെയാണ് റോഡില്‍ ടൈല്‍ വിരിക്കാന്‍ 40-ലക്ഷം രൂപ അനുവദിച്ചത്. റോഡ് സ്ഥിരം തകരുന്ന നെഹ്രുപാര്‍ക്കിലും, വെള്ളൂര്‍കുന്നത്തും നാഷ്ണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും 30-ലക്ഷം രൂപ മുതല്‍ മടക്കി ടൈല്‍ വിരിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് ചാലിക്കടവ് ജംഗ്ഷനിലും ടൈല്‍ വിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.