ഇ-ഗവേണൻസ് രംഗത്തു നൂതനാശയങ്ങൾ പ്രാവർത്തികമാക്കിയ സ്ഥാപനങ്ങൾക്കുള്ള 2016, 2017 എന്നീ വർഷങ്ങളിലും അവാർഡുകൾ പ്രഖ്യാപിച്ചു. എട്ടു വിഭാഗങ്ങളിലെ മികവിനാണ് അവാർഡുകൾ. ഇ-സർവ്വീസ് ഡലിവറി വിഭാഗത്തിൽ ഒന്നാം സമ്മാനത്തിനു അർഹമായത് ദേശീയ ആരോഗ്യമിഷന്റെ കേരള ഘടകമാണ്. വിവരസാങ്കേതിക വിദ്യയുടെ സാദ്ധ്യതകൾ ഉപയോഗിച്ച് ‘ഹൃദയം ഫോർ ലിറ്റിൽ ഹാർട്ട്‌സ്’ എന്ന പദ്ധതി വിജയകരമായി നടപ്പിലാക്കിയതാണു അവാർഡി നർഹരാക്കിയത്. മലബാർ കാൻസർ സെന്ററിന്റെ ഇലക്‌ട്രോണിക്‌സ്-സാന്ത്വന ചികിത്സാപദ്ധതിക്കാണു ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം. ഇ-പ്രോജക്ടിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ഏറ്റവും വേഗത്തിൽ ഗുണഭോക്താക്കൾക്കു ലഭ്യമാക്കിയ കോട്ടയം ജില്ലാഭരണകൂടത്തിനാണു മൂന്നാം സ്ഥാനം.
എം-ഗവേണൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം കണ്ണൂർ ജില്ലാ ഭരണകൂടത്തിനാണ്. ഇ-ലേണിംഗ് വിഭാഗത്തിൽ കേരള പോലീസ് അക്കാദമി തൃശ്ശൂർ ഒന്നാം സ്ഥാനവും, കേരള ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ രണ്ടാം സ്ഥാനവും, കില തൃശ്ശൂർ മൂന്നാം സ്ഥാനവും നേടി.
കമ്പ്യൂട്ടർ ഉപയോഗത്തിന് മലയാളം വ്യാപകമാക്കിയതിനാണ് കണ്ണൂർ ജില്ലാ ഭരണകൂടത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
കേരള സർവ്വകലാശാലയ്ക്കാണ് ഏറ്റവും നല്ല വെബ്‌സൈറ്റിനുള്ള ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം ഫാം ഇൻഫർമേഷൻ ബ്യൂറോയും വനം വന്യജീവി വകുപ്പും പങ്കിട്ടു. മൂന്നാം സ്ഥാനം കണ്ണൂർ ജില്ലാഭരണകൂടത്തിനാണ്.
മികച്ച അക്ഷയകേന്ദ്രങ്ങളിൽ ഒന്നാമതെത്തിയത് അക്ഷയ പത്തനംതിട്ടയും, അക്ഷയ, പടപ്പ്, കാസർഗോഡുമാണ്. രണ്ടാം സ്ഥാനം ലഭിച്ചത് അക്ഷയ, കൊറോം, വയനാടിനും അക്ഷയകേന്ദ്രം കല്ലമ്പലത്തിനുമാണ്. അക്ഷയകേന്ദ്രം പുഷ്പ ജംഗ്ഷൻ കോഴിക്കോടും, അക്ഷയ, പഴയണ്ണൂർ, തൃശ്ശൂർ മൂന്നാം സ്ഥാനം പങ്കിട്ടു.
സാമൂഹികമാദ്ധ്യമവും ഇ-ഗവേണൻസും എന്ന വിഭാഗത്തിൽ ഒന്നാം സ്ഥാനം തൃശ്ശൂർ ജില്ലാ റൂറൽ പോലീസിനാണ്. രണ്ടാം സ്ഥാനം മലബാർ കാൻസർ സെന്ററിനും മൂന്നാം സ്ഥാനം കണ്ണൂർ ജില്ലാ ഭരണകൂടത്തിനും ലഭിച്ചു.
ഏറ്റവും മികച്ച ഇ-ഗവേണൻസ് ജില്ലയായും കണ്ണൂർ ജില്ലയെ തിരഞ്ഞെടുത്തു. ഈ വിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾക്കു ആരും അർഹരായില്ല.
മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി മൂന്നിന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഐ.എം.ജിയിൽ വച്ചു ട്രോഫിയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
കേന്ദ്ര ടെലികോം സെക്രട്ടറി അരുണാസുന്ദരരാജൻ ചെയർമാനും ഇലക്‌ട്രോണിക്‌സ് ഐ.റ്റി. വകുപ്പുസെക്രട്ടറി എം. ശിവശങ്കർ, ഐ.റ്റി മിഷൻ ഡയറക്ടർ, ഐ.ഐ.ഐ.റ്റി.എം.കെ ഡയറക്ടർ ഡോ. സജി ഗോപിനാഥ്, മുതിർന്ന മാധ്യമ പ്രവർത്തകൻ ആനന്ദ് പാർത്ഥസാരഥി, നാസ്‌കോം പ്രതിനിധി സുജിത് ഉണ്ണി, ഐ.എം.ജി പ്രൊഫസർ ഡോ.എസ്. സജീവ് എന്നിവരും അംഗങ്ങളായ വിദഗ്ധ ജൂറിയാണ് അവാർഡുജേതാക്കളെ തിരഞ്ഞെടുത്തത്.