രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനകളും മറ്റ് ഗ്രൂപ്പുകളും സൃഷ്ടിക്കുന്ന വർഗ്ഗീയ സംഘർഷം, ഹർത്താൽ, ബന്ത്, പ്രകടനം, റോഡുപരോധം മുതലായവയുടെ ഭാഗമായി സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടമുണ്ടാക്കുന്നത് തടയുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.

‘കേരളാ പ്രിൻവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആന്റ് പെയ്‌മെന്റ് ഓഫ് കോമ്പൻസേഷൻ ഓർഡിനൻസ് 2019’ എന്നാണ് ഓർഡിനൻസിന്റെ പേര്. ഗവർണർ അംഗീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ശക്തമായ കേന്ദ്രനിയമം നിലവിലുണ്ട്. എന്നാൽ സ്വകാര്യമുതലുകൾ നശിപ്പിക്കുന്നത് തടയാനുളള നിയമവ്യവസ്ഥകൾ ഫലപ്രദമല്ല എന്നു കണ്ടതുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്.

സംഘർഷങ്ങളുടെയും ഹർത്താലുകളുടെയും പ്രതിഷേധങ്ങളുടെയും മറ്റും ഭാഗമായി സ്വകാര്യ സ്വത്തുക്കൾക്ക് നാശമുണ്ടാക്കി എന്നു തെളിഞ്ഞാൽ അഞ്ചുവർഷം വരെ തടവും പിഴയും വിധിക്കാൻ ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്. സ്‌ഫോടകവസ്തുക്കളോ തീയോ ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കുന്നവർക്ക് ജീവപര്യന്തം വരെ തടവോ അല്ലെങ്കിൽ പത്തുവർഷം വരെ തടവും പിഴയുമോ വിധിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.

നിയമത്തിൽ പറയുന്ന കുറ്റം ആരോപിക്കപ്പെടുന്നവർക്ക് ജാമ്യം ലഭിക്കുന്നതിന് കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ ഭാഗം കേട്ട ശേഷം മാത്രമേ ജാമ്യം അനുവദിക്കാൻ പാടുള്ളൂ. സ്വത്തുക്കൾക്കുണ്ടായ നഷ്ടത്തിന്റെ പകുതി തുക ബാങ്ക് ഗ്യാരന്റി നൽകിയാലോ കോടതിയിൽ പണം കെട്ടിവെച്ചാലോ മാത്രമേ ജാമ്യം ലഭിക്കൂ. സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെ റിപ്പോർട്ടുപ്രകാരമായിരിക്കും സ്വത്തുക്കളുടെ നഷ്ടം കോടതി കണക്കാക്കുക.

കുറ്റം തെളിഞ്ഞാൽ സ്വത്തുക്കൾക്ക് നഷ്ടപരിഹാരം ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്. നഷ്ടം കേരളാ റവന്യൂ റിക്കവറി ആക്ട് പ്രകാരം ഈടാക്കാം.