863.34 കോടിയുടെ ഉപപദ്ധതികൾക്ക് സാധൂകരണം
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 34ാമത് ബോർഡ് യോഗത്തിൽ 748.16 കോടി രൂപയുടെ ഒൻപത് പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിനുപുറമേ, 863.34 കോടി രൂപയുടെ ഉപപദ്ധതികൾക്ക് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി നൽകിയ അംഗീകാരം ബോർഡ് സാധൂകരിച്ചതായും ചെയ്തതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതോടെ 512 പദ്ധതികളിലായി ആകെ 41,325.91 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്.
പുത്തൂർ സുവോളജിക്കൽ പാർക്ക് (157.57 കോടി), എൽ.പി ആൻറ് യു.പി സ്‌കൂളുകൾക്കുള്ള ഹൈടെക് ലാബ് (292 കോടി), ആലപ്പുഴ മൊബിലിറ്റി ഹബ്-ഫേസ് 1- കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് (129.12 കോടി), പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ (112.22 കോടി) തുടങ്ങിയ പ്രധാന പദ്ധതികൾ ഇതിൽ ഉൾപ്പെടും. കിഫ്ബി പദ്ധതികൾക്കായി ഇതുവരെ 1076.08 കോടി രൂപ റിലീസ് ചെയ്തതായും മന്ത്രി അറിയിച്ചു.
പുതിയ പദ്ധതികൾ അംഗീകരിച്ചതിനു പുറമേ മൂന്ന് യോഗങ്ങളിൽ അംഗീകരിച്ച പദ്ധതികളുടെ നിർവഹണ നടപടികളും യോഗം വിലയിരുത്തി. ഇതിനുപുറമേ നൂതന ധനസമാഹരണ മാർഗങ്ങൾ വഴി കിഫ്ബി പദ്ധതികൾക്ക് ധനസമാഹരണം നടത്തുന്നതിനാവശ്യമായ അസറ്റ് മാനേജ്‌മെൻറ് കമ്പനിയുടെ രൂപീകരണം വിലയിരുത്തി. ലണ്ടൻ, സിങ്കപ്പൂർ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകൾ വഴി മസാല ബോണ്ട് പുറപ്പെടുവിക്കുന്നതും, വിവിധ ബാങ്കുകളിൽ നിന്ന് ആദായകരമായ ലോണുകൾ എടുക്കുന്നതും, പ്രവാസി ചിട്ടി പദ്ധതി വഴിയുള്ള ധനസമാഹരണം സംബന്ധിച്ച പുരോഗതിയും യോഗം വിലയിരുത്തി.
ബോർഡ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനും പുറമേ മറ്റ് ബോർഡ് അംഗങ്ങളും പങ്കെടുത്തു.