മൂവാറ്റുപുഴ: പൈനാപ്പിള്‍ വിലയിടിവ് മൂലം നട്ടം തിരിയുന്ന പൈനാപ്പിള്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ നേരിട്ടറിയാന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റിലെത്തി. മൂവാറ്റുപുഴ വാഴക്കുളം മാര്‍ക്കറ്റിലെത്തിയ മന്ത്രി കര്‍ഷകരില്‍ നിന്നും, പൈനാപ്പിള്‍ മര്‍ച്ചന്റ് അസോസിയേഷന്‍, പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഹോര്‍ട്ടി കോര്‍പ്പ് വഴി പൈനാപ്പിള്‍ സംഭരിക്കുമെന്ന് ഉറപ്പ് നല്‍കി. ഇതിനായി വൈള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടുക്കര കമ്പനിയില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, ഹോര്‍ട്ടി കോര്‍പ്പ് എം.ഡി, നടുക്കര കമ്പനി എം.ഡി, പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍, പൈനാപ്പിള്‍ മര്‍ച്ചന്റ് അസോസിയേഷന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്ന് ഹോര്‍ട്ടി കോര്‍പ്പ് വഴി പൈനാപ്പിള്‍ സംഭരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കി. പൈനാപ്പിള് താങ്ങുവിലയ്ക്ക് ഹോര്‍ട്ടി കോര്‍പ്പ് വഴി പൈനാപ്പിള്‍ സംഭരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ കഴിഞ്ഞ ദിവസം കൃഷി വകുപ്പ് മന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. കടുത്ത വേനലായിട്ടും അപ്രതീക്ഷിതമായുണ്ടായ വിലയിടിവ് പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. മഹാപ്രളയത്തെ തുടര്‍ന്ന് ഏക്കറ് കണക്കിന് പൈനാപ്പിള്‍ കൃഷി മേഖലയില്‍ നശിച്ചിരുന്നു. ഇതില്‍ നിന്നും കരകയറുന്നതിനായി വേനല്‍ കടുത്തതോടെ മികച്ച വില പ്രതീക്ഷിച്ചാണ് ഈ സീസണില്‍ കൃഷി ഇറക്കിയതും, വിളവെടുപ്പ് നടത്തിയത്. എന്നാല്‍ പൈനാപ്പിള്‍ വിലയിടിഞ്ഞതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. ഉത്തരേന്ത്യയിലെ അതിശൈത്യവും ,സാമ്പത്തിക പ്രതിസന്ധിയുമാണ് പൈനാപ്പിളിന്റെ വിലയിടിവിന് പ്രധാനകാരണം. ഉല്‍പാദനം കൂടിയതും വിനയായിട്ടുണ്ട്. സീസണായതോടെ മികച്ച വില ലഭിക്കുമെന്ന കര്‍ഷകരുടെ പ്രതീക്ഷക്ക് മങ്ങലേല്‍പിച്ച് വില താഴുകയാണ്. ഏ ഗ്രേഡ്പൈനാപ്പിളിന് തിങ്കളാഴ്ച 13-രൂപയായിരുന്നു. വിലയിടിവ് തുടരുന്നത് കര്‍ഷകരെ ദുരിതത്തിലാക്കി കഴിഞ്ഞു. കൂലിചിലവും,വളത്തിനടക്കം വിലയുയര്‍ന്നതും പൈനാപ്പിള്‍ ഉല്‍പാദന ചിലവ് കുത്തനെ കൂടിയ സാഹചര്യത്തിലാണ് വില ഇടിയുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. വാഴക്കുളം മാര്‍ക്കറ്റില്‍ പൈനാപ്പിള്‍ കുന്നുകൂടുകയാണ്. സീസണ്‍ മുന്നില്‍ കണ്ട് ഉല്‍പാദനം കൂട്ടിയതോടെ വെട്ടാന്‍ പാകമായ പൈനാപ്പിള്‍ കര്‍ഷകര്‍ മാര്‍ക്കറ്റിലെത്തിക്കുകയാണ്. എ ഗ്രെയ്ഡില്‍ ഉള്‍പ്പെടുന്ന പഴച്ചക്കക്ക് കിലോഗ്രാമിന് 13-രൂപയില്‍ താഴെയാണ് കച്ചവടം നടന്നത്. രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്ന വിലയുടെ പകുതിയിലും താഴ്ന്നിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷവും വിലയിടിവ് നേരിട്ടപ്പോള്‍ വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ നിന്ന് ഹോര്‍ട്ടി കോര്‍പ്പ് പൈനാപ്പിള്‍ സംഭരിച്ചിരുന്നു.മന്ത്രിയോടൊപ്പം എല്‍ദോ എബ്രഹാം എം.എല്‍.എ, മൂവാറ്റുപുഴ നഗരസഭ വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ്, പൈനാപ്പിള്‍ മര്‍ച്ചന്റ്, ഫാര്‍മേഴ്‌സ് ഭാരവാഹികളായ ജോസ് പെരുമ്പിള്ളികുന്നേല്‍, തങ്കച്ചന്‍ താമരശ്ശേരിയില്‍, ജോസ് വര്‍ഗീസ്, ജയിംസ് തോട്ടുമാരിയ്ക്കല്‍, ജോജോ വടക്കുംപാടം, ഡൊമിനിക് സ്‌കറിയ, നടുക്കര കമ്പനി എം.ഡി.ഷിബുകുമാര്‍, ജോളി പൊട്ടയ്ക്കല്‍, കെ.കെ.പരമേശ്വരന്‍,ഇ.കെ.സുരേഷ്, ലിസി ജോണി എന്നിവരുമുണ്ടായിരുന്നു.

ചിത്രം: വാഴക്കുളം പൈനാപ്പിള്‍ മാര്‍ക്കറ്റില്‍ മന്ത്രി വി.എസ്.സുനില്‍ കുമാര്‍ സന്ദര്‍ശനം നടത്തുന്നു.