സാമൂഹ്യനീതി വകുപ്പിന് കീഴില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രത്യേക സ്‌കീം നടപ്പാക്കുമെന്നും മുളിയാറില്‍ എന്‍ഡോള്‍സള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആറ് ബഡ്സ് സ്‌കൂളുടെ ഉദ്ഘാടനം ഈ വര്‍ഷം തന്നെ ഉണ്ടാകും. 50, 000 രൂപ വരെയുള്ള കടങ്ങളായിരുന്നു എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ നേരത്തെ എഴുതിത്തള്ളിയതെങ്കില്‍ ഇപ്പോഴത് മൂന്നു ലക്ഷം വരെയുള്ളതാക്കി വര്‍ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള അമ്മയും കുഞ്ഞും ആശുപത്രിയുടെ തറക്കല്ലിട്ട് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മഴക്കാല രോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും പ്രതിരോധിക്കാന്‍ ആരോഗ്യ ജാഗ്രതാ സേനയുടെ പ്രവര്‍ത്തനം വിപുലീകരിച്ച് 20 വീടുകള്‍ക്ക് ഒരു സേന, 20 കടകള്‍ക്ക് ഒരു സേന എന്ന നിലയില്‍ ഇവര്‍ പ്രവര്‍ത്തിക്കും. അടുത്ത മൂന്നോ നാലോ വര്‍ഷംകൊണ്ട് ആരോഗ്യസേനയുടെ പ്രവര്‍ത്തനത്തിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. ആര്‍ദ്രം പദ്ധതിയിലൂടെ പിഎച്ച്സികളുടെ സ്ഥിതി മെച്ചപ്പെട്ടു. എല്ലാ പിഎച്ച്സികളും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. കാസര്‍കോട് ജില്ലയില്‍ ഏഴു പിഎച്ച്‌സികള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി. 22 പിഎച്ച്സികള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനുള്ള നടപടി പൂര്‍ത്തിയായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാത്ത് ലാബ് അനുവദിക്കും. സ്ഥലപരിമിതിയുടെ പ്രശ്നമുണ്ടായിരുന്നു. അത് പരിഹരിച്ചു. പ്രസവചികിത്സാപദ്ധിയായ ലക്ഷ്യക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കാസര്‍കോട് താലൂക്ക് ആശുപത്രിയിലും ഒരു കോടി രൂപയുടെ പദ്ധതി നടപ്പാക്കും .ജില്ലയില്‍ 114 പുതിയ തസ്തിക അനുവദിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ 36 പുതിയ തസ്തിക ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. കൂടാതെ ഈ അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ ജില്ലാ ആശുപത്രിയില്‍ വലിയതോതിലുള്ള വികസനമാണ് ഉണ്ടായിട്ടുള്ളത്. കാത്ത് ലാബിന്റെ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുമെന്നും ഈ ഗവണ്‍മെന്റിന്റെ കാലത്ത് തന്നെ അതു പൂര്‍ത്തിയാക്കുന്നതായിരിക്കും.നിലവില്‍ മാമോഗ്രാം, ട്രോമാകെയര്‍, പാലിയേറ്റീവ് സ്പെഷ്യാലിറ്റി കെയര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനമെല്ലാം ജില്ലാശുപത്രിയില്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.