കൊച്ചി: ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന ഓട്ടോ തൊഴിലാളികൾക്ക് സഹകരണ സംഘം ഏറെ പ്രയോജനപ്രദമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുകൂലമായി ഓട്ടോറിക്ഷ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സഹകരണ സംഘ രൂപീകരണം സംസ്ഥാനത്ത് ആദ്യമാണ്. ഇത്തരം ഇടപെടലുകളിലൂടെ തൊഴിലാളികളുടെ ക്ഷേമം, സുരക്ഷ എന്നിവ ആസൂത്രണം ചെയ്യാനാള്ള സാധ്യതയും ആലോചിക്കണം. ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെയും മെട്രോ ഫീഡർ ഓട്ടോ സർവീസിൻറെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതു ഗതാഗത മേഖലയിൽ സാധാരണ പരിഗണിക്കാത്ത വിഭാഗമാണ് ഓട്ടോറിക്ഷ. എന്നാൽ സഹകരണ സംഘം വഴി ഇവർക്ക് പരിഗണന ലഭിക്കുകയും പൊതുഗതാഗത ശൃംഖലയുടെ ഭാഗമാവുകയും ചെയ്യും. മെട്രോ റെയിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായ ഒന്നാണ്. ഇതുപോലെ പൊതുഗതാഗത ശാക്തീകരണത്തിനായി മെട്രോ, ടാക്സി, ബസ്, ബോട്ട്, ഓട്ടോറിക്ഷ ഇവയുടെയെല്ലാം പരസ്പരപൂരകമായ പ്രവർത്തനവും പരീക്ഷണടിസ്ഥാനത്തിൽ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്. ജില്ലയിൽ പൊതുഗതാഗതവും നഗര ഗതാഗതവും പുനസംഘടിപ്പിക്കുന്നതിനും പുനക്രമീകരിക്കുന്നതിനും കെ എം ആർ എല്ലിനെയാണ് ചുമതലപ്പെടുത്തിയത്. ഇന്ന് ജില്ലയിൽ 7 കമ്പനികൾ രൂപീകരിച്ച ജിപിഎസ് സംവിധാനത്തോടെ പൊതുജനങ്ങൾക്ക് സഹായകമായ രീതിയിൽ യാത്ര ആസൂത്രണ സംവിധാനം സ്വകാര്യബസുകളുടെ കാര്യത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. മെട്രോയിൽ ഉപയോഗിച്ചുവരുന്ന കൊച്ചി വൺ കാർഡ് സംവിധാനം ബസുകളിലും ഉപയോഗിക്കുന്നതിനുള്ള തീരുമാനം അന്തിമഘട്ടത്തിലാണ്. ഈ സംവിധാനം ഓട്ടോറിക്ഷകളിലും നടപ്പാക്കാവുന്നതാണ്.
മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തുന്ന ഫീഡർ സർവീസ് ബസ് സ്റ്റേഷൻ, മൊബിലിറ്റി ഹബ് എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കണം. ഇലക്ട്രോണിക് ഓട്ടോറിക്ഷ ഉപയോഗിക്കുന്നത് നഗര മലിനീകരണം കുറയ്ക്കുന്നതിന് ഏറെ പ്രയോജനമാണ്. ഇത് സഹകരണ സംഘത്തിന്റെ സഹായത്തോടെ വിപുലീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അഭിവൃദ്ധിക്കായി ഒരുമിക്കാം എന്ന കൈപുസ്തകം മുഖ്യമന്ത്രിയിൽ നിന്നും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ് ഏറ്റുവാങ്ങി.
ഓട്ടോറിക്ഷാ തൊഴിലാളികൾക്കും പൊതു ജനങ്ങൾക്കും ഒരുപോലെ ഗുണകരമാകുംവിധം ഓട്ടോറിക്ഷ സർവീസ് മേഖലയെ ആധുനികവല്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണസംഘം രൂപീകരിച്ചിരിക്കുന്നത്. ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഓട്ടോറിക്ഷകളും ഒന്നിച്ച് ചേർത്തുകൊണ്ടാണ് സഹകരണ സംഘത്തിന്റെ ആരംഭം. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി ഓട്ടോറിക്ഷകളെ ഹയർ, ഷെയർ, റെന്റ് ഓട്ടോ, മെട്രോ, ബോട്ട്, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങൾക്ക് അനുബന്ധമായി പ്രവർത്തിക്കുന്ന ഫീഡർ ഫോട്ടോ എന്നിങ്ങനെ ക്രമീകരിച്ച് തൊഴിലാളികളുടെ നിത്യ വരുമാനത്തിൽ വർധനവ് ഉണ്ടാകുക, തൊഴിലാളികൾക്കും കുടുംബങ്ങൾക്കും വിദ്യാഭ്യാസം, ചികിത്സ, പാർപ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങളിൽ സഹായം നൽകുക, നിരവധി ക്ഷേമ പദ്ധതികളും ആവിഷ്കരിച്ചു നടപ്പിലാക്കുക എന്നീ പ്രവർത്തന ലക്ഷ്യത്തോടെയാണ് സഹകരണ സംഘം ആരംഭിച്ചിരിക്കുന്നത്.
എറണാകുളം ദർബാർ ഹാളിൽ ഗ്രൗണ്ടിൽ വച്ച് നടന്ന പരിപാടിയിൽ എം സ്വരാജ് എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎ കെ ജെ മാക്സി , എംഎൽഎ ജോൺ ഫെർണാണ്ടസ്, ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണ സംഘം ചീഫ് പ്രമോട്ടർ എം ബി സ്യമന്തഭദ്രൻ, ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് ട്രേഡ് യൂണിയൻ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ കെ ഇബ്രാഹിം കുട്ടി, ട്രഷറർ സൈമൺ ഇടപ്പള്ളി, പൊതുപ്രവർത്തകരായ ആർ ചന്ദ്രശേഖരൻ, കെ ചന്ദ്രൻപിള്ള, കെ എൻ ഗോപി, അഡ്വ ടി ബി മിനി, കെ വി മധുകുമാർ പിഎം ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.