* ‘നാഷണൽ സ്റ്റുഡൻറ്സ് പാർലമെൻറി’ന് സമാപനമായി
ജനാധിപത്യമൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് യുവതലമുറയുടെ കടമയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായ ‘ഫെസ്റ്റിവൽ ഓൺ ഡെമോക്രസി’യിലെ രണ്ടാമത്തെ പരിപാടിയായ ‘നാഷണൽ സ്റ്റുഡൻറ്സ് പാർലമെൻറ്-കേരള 2019’ സമാപനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന് ശക്തി പകരുന്നത് പൗരൻമാരുടെ അഭിപ്രായസ്വാതന്ത്ര്യവും വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്താനും വിയോജിപ്പുകളോട് അസഹിഷ്ണുത പുലർത്താനുമുള്ള നീക്കങ്ങൾ വ്യാപകമായി ഉണ്ടാകുന്നത് ആശങ്കാജനകമാണ്. ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ഇവയെ പ്രതിരോധിക്കുകയും വ്യത്യസ്തമായ ആശയങ്ങൾ സമൂഹത്തിൽ ചർച്ചചെയ്യാവുന്ന അവസ്ഥ സംജാതമാക്കുകയും വേണം. ഇക്കാര്യത്തിൽ യുവതലമുറയ്്്ക്ക് നിർണായകമായ പങ്ക് വഹിക്കാനുണ്ട്.
എല്ലാ മേഖലകളിലും വൈവിധ്യം നിലനിർത്തി ദേശീയബോധം വളർത്താനാണ് ശ്രമിക്കേണ്ടത്. ഇത് വിസ്മരിച്ചുകൊണ്ട് എല്ലാവരെയും തങ്ങൾക്ക് സ്വീകാര്യമായ രീതികളിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുമ്പോൾ നഷ്ടമാകുന്നത് ജനാധിപത്യമൂല്യമാണ്. ഈ പ്രവണതക്കെതിരെ ജാഗ്രത പുലർത്തേണ്ടത് യുവതലമുറയുടെ കടമയാണ്. അതിനാവശ്യമായ ഊർജം സ്റ്റുഡൻറ് പാർലമെൻറിന് പകരാനാകും.
ജനപ്രതിനിധികളെ തിരഞ്ഞെടുക്കുക എന്നതിലുപരി സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം അവസാനിപ്പിക്കുക എന്നതാണ് ജനാധിപത്യത്തിൽ പ്രധാനം.
അടിയന്തിരാവസ്ഥ പോലുള്ള വെല്ലുവിളികളെ അതിജീവിച്ച് നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നത് ഇന്ത്യൻ ജനതയുടെ നിശ്ചയദാർഢ്യത്തിന്റെയും ജനാധിപത്യബോധത്തിന്റെയും ഭാഗമായാണ്. ഇതിനുകരുത്ത് പകർന്നത് ഇന്ത്യൻ ഭരണഘടനയാണ്.
ഇവിടെ ജനാധിപത്യത്തിന്റെ വിവിധ മാനങ്ങൾ ചർച്ചചെയ്തതിന്റെ ആശയപരിസരം നിലനിർത്താനും പരിപോഷിപ്പിക്കാനും വിദ്യാർഥികൾ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യുവാക്കളുടെ കൈയിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ യുവത്വമാണ് നാനാത്വങ്ങൾക്കിടയിൽ ഏകത്വം സൃഷ്ടിക്കുന്ന ഊർജ്ജം. ഈ യുവത്വത്തെ ഉത്തേജിപ്പിക്കാനുള്ള ശ്രമമാണ് സ്റ്റുഡൻറ്‌സ് പാർലമെൻറ്. സാമൂഹ്യമുന്നേറ്റങ്ങളുടെ പാരമ്പര്യമുള്ള കേരളമാണിതിന് മുൻകൈയെടുത്തത് എന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
മതേതരത്വവും തുല്യതയുമില്ലാതെ ജനാധിപത്യത്തിന് നിലനിൽക്കാനാവില്ലെന്ന് ചടങ്ങിൽ സംസാരിച്ച മുൻ എം.പിയും സി.പി.എം ജനറൽ സെക്രട്ടറിയുമായ സീതാറാം യെച്ചൂരി പറഞ്ഞു. ഇന്നത്തെ യുവാക്കൾ എങ്ങനെ വർത്തമാനകാലത്തെ നേരിടുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും ഭാവി എങ്ങനെയെന്ന് തീരുമാനിക്കപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു.
മുൻ സ്പീക്കർ വി.എം. സുധീരൻ, ഡോ. ശശി തരൂർ എം.പി, ഗുജറാത്ത് എം.എൽ.എ ജിഗ്‌നേഷ് മേവാനി, സ്വാമി അഗ്‌നിവേശ്, മുഹമ്മദ് മുഹസിൻ എം.എൽ.എ എന്നിവരും സംസാരിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു സ്വാഗതവും നിയമസഭാ സെക്രട്ടറി വി.കെ. ബാബുപ്രകാശ് നന്ദിയും പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സമാപനസമ്മേളനത്തോടനുബന്ധിച്ച് അയ്യായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന മാർച്ച് ഓഫ് ഡെമോക്രസി ഘോഷയാത്രയും കലാപരിപാടികളും നടന്നു. രാവിലെ ഡെപ്യൂട്ടി സ്പീക്കർ വി. ശശി മാർച്ച് ഓഫ് ഡെമോക്രസി നിയമസഭാ അങ്കണത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു. 10 മണിമുതൽ സൂര്യ കൃഷ്ണമൂർത്തി ഒരുക്കുന്ന ദേശീയ നൃത്ത സംഗീത പരിപാടി ‘സിംഫണി ഫോർ ഹാർമണി’ നിശാഗന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറി.
പി.എൻ.എക്സ്. 709/19