രണ്ടു കേസുകളിലായി കാറിൽ രേഖകളില്ലാതെ കടത്തിയ 3,71,710 രൂപ ഫ്‌ളയിങ് സ്‌ക്വാഡ് പിടിച്ചെടുത്തു. കൽപ്പറ്റ ലക്കിടിയിലും അമ്പലവയൽ-സുൽത്താൻ ബത്തേരി റോഡിൽ മട്ടപ്പാറയിലും തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനകളിലാണ് പണം പിടികൂടിയത്. ലക്കിടിയിൽ നിന്നും മൂന്നുലക്ഷം രൂപയും വട്ടപ്പാറയിൽ നിന്നും 71,710 രൂപയുമാണ് ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടിയത്.
രാവിലെ 10.30ന് ലക്കിടി കുന്നത്തിടവകയിൽ നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളി രജിസ്‌ട്രേഷൻ കാറിൽ നിന്നും മൂന്നു ലക്ഷം രൂപ പിടികൂടിയത്. കൽപ്പറ്റ നിയോജക മണ്ഡലം ചാർജ് ഓഫീസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ അബ്ദുൾ ഹാരീസ് പരിശോധനയ്ക്ക് നേതൃത്വം നൽകി. സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഹരീഷ് ബാബു, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജോജി, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ എ.സി സുരേഷ്, ഷാജിദ്, ഗിരീഷ്, ജാബിർ തുടങ്ങിയവർ പങ്കാളികളായി.
അമ്പലവയൽ-സുൽത്താൻ ബത്തേരി റോഡിൽ മട്ടപ്പാറയിൽ വയനാട് രജിസ്‌ട്രേഷൻ കാറിൽ നിന്നാണ് രേഖകളില്ലാതെ കടത്തിയ 71,710 രൂപ പിടികൂടിയത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം ചാർജ് ഓഫറീസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ ടി.ബി പ്രകാശൻ നേതൃത്വം നൽകി. അമ്പലവയൽ ആർ.ആർ സീനിയർ ക്ലർക്ക് കെ.ആർ രതീഷ്‌കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർ വി.എസ് ഷിജു, സതീശൻ എന്നിവരും പരിശോധയുടെ ഭാഗമായി.
ട്രഷറിയിൽ സൂക്ഷിച്ച പണം നടപടികൾ പൂർത്തിയാക്കി എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിനു കൈമാറും.
തമിഴ്‌നാട്ടിൽ നിന്നു കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തിയ രണ്ടുലക്ഷത്തോളം രൂപയുടെ മൂല്യം വരുന്ന ഖത്തർ റിയാൽ താളൂർ ചെക്‌പോസ്റ്റിൽ കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി ഫ്‌ളയിങ് സ്‌ക്വാഡ് പിടികൂടിയിരുന്നു.