പൊതു തിരഞ്ഞെടുപ്പില്‍ ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലായി 23 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പാലക്കാട് മണ്ഡലത്തില്‍ 13ഉം ആലത്തൂര്‍ മണ്ഡലത്തില്‍ 10ഉം സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചത്. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെയായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം.
ജില്ലയില്‍ ആദ്യ പത്രിക മാര്‍ച്ച് 30ന് ആലത്തൂര്‍ മണ്ഡലം സി.പി.ഐ(എം) സ്ഥാനാര്‍ഥി പി.കെ ബിജുവാണ് സമര്‍പ്പിച്ചത്. സി.പി.ഐ(എം) ഡമ്മി സ്ഥാനാര്‍ഥിയായി വി. പൊന്നുകുട്ടനും പത്രിക സമര്‍പ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലായി ആലത്തൂര്‍ മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.കെ രമ്യ, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥി അജിത, ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ടി.വി ബാബു, ബി.ഡി.ജെ.എസ് (ഡമ്മി) എ.കെ ലോജനന്‍, ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി സ്ഥാനാര്‍ഥി വി.കൃഷ്ണന്‍കുട്ടി, ബി.എസ്.പി സ്ഥാനാര്‍ഥി ജയന്‍, സ്വതന്ത്ര്യ സ്ഥാനാര്‍ഥികളായ കെ.കെ വനജ, പി.കെ പ്രദീപ് കുമാര്‍ എന്നിവര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.
പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ആദ്യ പത്രിക സമര്‍പ്പിച്ചത് സി.പി.ഐ(എം) സ്ഥാനാര്‍ഥി എം.ബി.രാജേഷാണ്. ഏപ്രില്‍ രണ്ടിനാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. സി.പി.ഐ(എം) ഡമ്മി സ്ഥാനാര്‍ഥി സുഭാഷ് ചന്ദ്രബോസും ഇതേ ദിവസം പത്രിക സമര്‍പ്പിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍, ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥി പി.വി രാജേഷ്, എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍, എന്‍.ഡി.എ ഡമ്മി സ്ഥാനാര്‍ഥി സുകുമാരന്‍, ബി.എസ്.പി സ്ഥാനാര്‍ത്ഥി ഹരി അരുമ്പില്‍, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ. തുളസീധരന്‍, എസ്.ഡി.പി.ഐ ഡമ്മി സ്ഥാനാര്‍ഥി എസ്.പി അമീര്‍ അലി, സ്വതന്ത്ര സ്ഥാനാര്‍ഥികളായ ബാലകൃഷ്ണന്‍, എം.രാജേഷ്, സി.ചന്ദ്രന്‍, പി രാജേഷ് എന്നിവരും പത്രിക സമര്‍പ്പിച്ചു.