പതിനെട്ടു വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാരായ വ്യക്തികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ച് ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി കലക്ടറേറ്റില്‍ ഹിയറിങ് നടത്തി. 283 കേസുകളാണ് പരിഗണിച്ചത്. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ ഭിന്നശേഷിയുള്ള പ്രായപൂര്‍ത്തിയായ വ്യക്തികളുടെ രക്ഷാകര്‍തൃത്വം സംബന്ധിച്ചാണ് ഹിയറിങ് നടത്തിയത്. ജില്ലയില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ ഹിയറിങ് ആണിത്.
ഭിന്നശേഷിയുള്ളവരുടെ സംരക്ഷണത്തിനായി നാഷണല്‍ ട്രസ്റ്റ് ആക്ട് പ്രകാരമാണ് ജില്ലാ കലക്ടര്‍ ചെയര്‍മാനായ സമിതി രൂപീകരിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ ഒരു പ്രതിനിധി, ഒരു സന്നദ്ധ പ്രവര്‍ത്തകന്‍, സാമൂഹ്യനീതി ഓഫീസര്‍, നിയമവിദഗ്ദ്ധര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അംഗമായ സമിതിയാണ് പ്രായപൂര്‍ത്തിയായ ഭിന്നശേഷിക്കാരുടെ രക്ഷാകര്‍തൃത്വം തീരുമാനിക്കേണ്ടത്.
ഇതുസംബന്ധിച്ച് തൊള്ളായിരത്തോളം ഫയലുകള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജില്ലയില്‍ കെട്ടിക്കിടക്കുകയായിരുന്നു. രക്ഷകര്‍തൃത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് മൂലം പലതിലും തീരുമാനമെടുക്കാന്‍ ആകുമായിരുന്നില്ല. ഇത്തരമൊരു ഹിയറിങ് സംഘടിപ്പിക്കുന്നതിലൂടെ ഒട്ടേറെ കേസുകള്‍ക്ക് തീരുമാനമായെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ജില്ലയില്‍ 150-ഓളം കേസുകള്‍ മാത്രമേ ഇനി പരിഗണിക്കാനുള്ളൂ. ഭിന്നശേഷിക്കാരുടെ രക്ഷാകര്‍തൃത്വം തീര്‍പ്പാക്കുന്നതിനായുള്ള അപേക്ഷ സാമൂഹ്യനീതി ഓഫീസില്‍ നല്കാം. അപേക്ഷകള്‍ സമിതി പരിശോധിച്ച് തീരുമാനമെടുക്കും.