നാട്ടിലിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാന്‍ ജില്ലയിലെ മണ്ണാര്‍ക്കാട്, പാലക്കാട്, നെന്മാറ ഫോറസ്റ്റ് ഡിവിഷനുകള്‍ സജ്ജരായി. ദാഹജലത്തിനായും ഭക്ഷണത്തിനായും നാട്ടിലേക്കിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാനും അവയെ തിരിച്ച് കാട്ടിലേക്കയക്കാനും ഫോറസ്റ്റ് ഡിവിഷനുകള്‍ ആവശ്യമായ മുന്‍കരുതലെടുത്തിട്ടുണ്ടെന്ന് ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വാളയാറില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഫോറസ്റ്റ് വാച്ചര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ അപകടകാരികളായ ആനകളെ തിരിച്ചറിഞ്ഞ് അവയെ നിരീക്ഷിക്കാന്‍ കോളര്‍ ഐഡി സംവിധാനം പാലക്കാട് ഫോറസ്റ്റ് വിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള ആറങ്ങോട്ട് കുളമ്പ്, വേനോലി, വാദ്ധ്യാര്‍ചള്ള, ഐ.ഐ.ടിയുടെ പിന്‍വശം എന്നീ പ്രദേശങ്ങളിലൂടെ 16 കിലോമീറ്ററുകളിലായി സൗരോര്‍ജ വേലി നിലവിലുണ്ട്. കൂടാതെ മതിലുകള്‍, കിടങ്ങുകള്‍ എന്നിവയും കാട്ടാനകള്‍ വരുന്നത് തടയാനായി ഫോറസ്റ്റ് ഡിവിഷനുകള്‍ ഒരുക്കിയിട്ടുണ്ട്. കാട്ടാനകള്‍ കൂടുതലായി ഇറങ്ങുന്ന പാലക്കാട് ഫോറസ്റ്റ് ഡിവിഷനിലെ വാളയാര്‍, ഒലവക്കോട്, ഒറ്റപ്പാലം എന്നീ റെയ്ഞ്ചുകളിലായി 79 ഓളം വാച്ചര്‍മാര്‍ നിലവിലുണ്ട്.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്റെ പരിധിയില്‍ വരുന്ന അഗളിയില്‍ ഏഴും അട്ടപ്പാടിയില്‍ മൂന്നും മണ്ണാര്‍ക്കാട് രണ്ടും വാച്ചര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. നെന്മാറ ഫോറസ്റ്റ് ഡിവിഷനില്‍ കാട്ടാന ഇറങ്ങാന്‍ സാധ്യതുള്ള കൊല്ലങ്കോട് റെയ്ഞ്ചില്‍ നാല് വനപാലകരെ നിയമിച്ചിട്ടുണ്ട്. കാടിനുള്ളില്‍ തന്നെ കാട്ടാനകള്‍ക്കായി കുളങ്ങളും ചെക്ക് ഡാമുകളും നിര്‍മിച്ചിട്ടുണ്ട്. ആനയിറങ്ങാന്‍ സാധ്യതയുള്ള വാളയാര്‍, കൊല്ലങ്കോട്്, ചെമ്മണാംമ്പതി തുടങ്ങിയ പ്രദേശങ്ങളിലെ സമീപത്തെ കാട്ടില്‍ നിരവധി കുളങ്ങളാണ് നിര്‍മിച്ചിട്ടുള്ളത്്.