പൊതുജനങ്ങള ബോധവത്കരിക്കാന്‍ വ്യത്യസ്തമായ പാതയാണ് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തും വി വി സ്മാരക സാമൂഹ്യ ആരോഗ്യ കേന്ദവും തെരഞ്ഞെടുത്തത്. മണ്ണ്-വായു-ജലം എന്നിവയെ മലിനമാക്കുന്നതും മനുഷ്യനെ രോഗത്തിലേക്ക് തള്ളിവിടുന്നതുമായ സാഹചര്യങ്ങള്‍ ആഴ്ചയില്‍ലൊരിക്കല്‍ പഞ്ചായത്തിലെ ഏതെങ്കിലും ഒരു വീട്ടിലെ കോലായയില്‍ ഇരുന്ന് ചര്‍ച്ച ചെയ്യും. കോലായക്കൂട്ടം എന്നാണിത് അറിയപ്പെടുന്നത്. വീട്ടുമുറ്റത്തെ ആരോഗ്യ സംവാദത്തിനുള്ള വേദിയാക്കി മാറ്റുകയാണ് കോലായക്കൂട്ടം. പഴയ കാലത്ത് വീട്ട് മുറ്റങ്ങളില്‍ ഒത്തുക്കൂടി അയല്‍ വീട്ടുകാര്‍ പരസ്പരം ചര്‍ച്ച ചെയ്തിരുന്ന ആരോഗ്യ -സാമൂഹ്യ വിഷയങ്ങള്‍ പുതിയകാലത്ത് കോലായക്കൂട്ടങ്ങളിലുടെ പുനവതരിപ്പിക്കുകയാണ് ചെറുവത്തൂരുകാര്‍.
കുടിവെള്ളക്ഷാമം ,മാലിന്യ പ്രശ്‌നം,ആരോഗ്യപ്രശ്‌നം തുടങ്ങിയവ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ,ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ കോലായക്കൂട്ടങ്ങളിലുടെ ചര്‍ച്ച ചെയ്യുന്നു. നല്ല ആരോഗ്യത്തിന് ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചും രോഗങ്ങള്‍ വരാതിരിക്കാന്‍ മാലിന്യം ഇല്ലായ്മ ചെയ്യേണ്ടതിനെക്കുറിച്ചും പൊതുജനത്തിനെ ബോധവല്‍കരിക്കുന്നു. ഏതെല്ലാം കാരണത്താല്‍ പകര്‍ച്ചവ്യാധികള്‍ വരാം, എങ്ങനെ അവ തടയാം, എങ്ങനെ കൊതുകുകളെ നശിപ്പിക്കാം തുടങ്ങിയവയെക്കുറിച്ചും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ബോധവല്‍ക്കരണം നടത്തുന്നു.
കോലായക്കൂട്ടത്തിന്റെ സംഘാടനത്തിലും പഴമയുടെ നന്‍മ നിലനില്‍ക്കുന്നുണ്ട്.പോയക്കാലത്തിന്റെ ഭക്ഷണശീലമായ മധുരക്കിഴങ്ങും കട്ടന്‍ചായയുമാണ് കോലായക്കൂട്ടങ്ങളില്‍ എത്തുന്നവര്‍ക്ക് നല്‍കുന്നത്.റാന്തല്‍ വെളിച്ചത്തില്‍ സംഘടിപ്പിക്കുന്ന കോലായ ക്കൂട്ടങ്ങള്‍ നാളെത്തെ നല്ല ആരോഗ്യശീലങ്ങളിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്.