ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സംബന്ധിച്ച ക്രമീകരണങ്ങളും തയാറെടുപ്പുകളും സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ചർച്ച നടത്തി. വോട്ടെണ്ണൽ പ്രക്രിയ, സുരക്ഷാ സംവിധാനങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുടങ്ങിയ സംബന്ധിച്ച ഒരുക്കങ്ങൾ കമ്മീഷൻ വിലയിരുത്തി. തപാൽ ബാലറ്റ്, സർവീസ് ബാലറ്റ് തുടങ്ങിയവ എണ്ണുന്നതു സംബന്ധിച്ചും വിശദമായി ചർച്ച ചെയ്തു.
സംസഥാനത്തെ റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസർമാർക്കും പരിശീലനം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥർ 15ന് കേരളത്തിൽ എത്തും.
സംസ്ഥാനത്ത് തിരുവനന്തപുരത്ത് ഒരു മാതൃകാ വോട്ടെണ്ണൽ കേന്ദ്രം സ്ഥാപിക്കാനും തീരുമാനമായി. ഉദ്യോഗസ്ഥർ, രാഷ്ട്രീയനേതാക്കൾ, ജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വോട്ടെണ്ണൽ പ്രക്രിയ കാണാനും മനസിലാക്കാനും ഇവിടെ സൗകര്യമുണ്ടാകും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ഉമേഷ് സിൻഹയുടെ നേതൃത്വത്തിൽ മുതിർന്ന ജദ്യോഗസ്ഥരായ സന്ദീപ് സക്‌സേന, സുദീപ് ജെയിൻ, വി.എൻ. ശുക്‌ള, നിഖിൽകുമാർ, ബ്രജ്ഭൂഷൺ, കെ.എഫ് വിൽഫ്രഡ് തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കൊപ്പം ഐ.ജി ദിനേന്ദ്ര കശ്യപ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ, അഡീഷണൽ സി.ഇ.ഒ ബി. സുരേന്ദ്രൻ പിള്ള, ജോയിൻറ് സി.ഇ.ഒ കെ. ജീവൻ ബാബു തുടങ്ങിയവരും പങ്കെടുത്തു.